25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025

സുധാകരനെതിരെ ലീഗില്‍ കടുത്ത അമര്‍ഷം

കെ കെ ജയേഷ് 
കോഴിക്കോട്:
November 11, 2022 8:41 am

ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തുറന്നു പറച്ചിലിനെച്ചൊല്ലി യുഡിഎഫിൽ പ്രതിഷേധം ശക്തം. ലീഗ് നേതാക്കൾ പരസ്യപ്രതികരണവുമായി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾക്കിടയിലും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സുധാകരന്റെ നിലപാടിനെതിരെ അമർഷമുണ്ടെങ്കിലും എതിർത്തോ അനുകൂലിച്ചോ തല്ക്കാലം പ്രതികരണം നടത്തേണ്ടെന്ന തീരുമാനത്തിലാണ് ഇവർ.
പ്രസ്താവന സുധാകരൻ തന്നെ പരിശോധിക്കട്ടെയെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. വിഷയം ലീഗ് നേതൃത്വം ചർച്ച ചെയ്തതിന് ശേഷം നിലപാട് പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ യോഗം ചേരാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
സുധാകരന്റെ പ്രസ്താവനയോടുള്ള അതൃപ്തി ലീഗ് നേതാവ് പി കെ അബ്ദുറബ്ബ് ഫേസ് ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിശദീകരണം കാത്തിരുന്ന് കാണാമെന്നും ഇപ്പോൾ ഇത് സംബന്ധിച്ച് കൂടുതലായി ഒന്നും പറയുന്നില്ലെന്നുമാണ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. എന്നാൽ സുധാകരനെതിരെ ശക്തമായ വിമർശനമാണ് അബ്ദുറബ്ബ് നടത്തിയത്. ആർഎസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത ആർക്കാണെന്ന ചോദ്യമാണ് അബ്ദുറബ്ബ് ഫേസ്ബുക്കിലൂടെ ഉയർത്തിയത്. ഹേ റാം എന്നുച്ചരിച്ച് ഗാന്ധി പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ലെന്നും ആർഎസ്എസുകാരൻ വെടിയുതിർത്തിട്ടാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സുധാകരനെതിരെ യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്.
മതേതര പക്ഷം എന്നവകാശപ്പെടുന്ന ഏതൊരാളുടെയും നിലപാടുകൾക്ക് കണിശമായ വ്യക്തത വേണമെന്നും ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയും ശത്രു സംഘ്പരിവാറാണെന്നും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ വ്യക്തമാക്കി. 

ഒരു വാക്കു കൊണ്ടെങ്കിലും ആർഎസ്എസിനോട് മൃദുവായ സമീപനമുണ്ട് എന്ന് തോന്നിപ്പിക്കുന്നവർ എത്ര വീരപരിവേഷമുള്ളവരാണെങ്കിലും അവരോട് വിയോജിക്കേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിൽ സിപിഐ(എം)ന്റെ ആക്രമണത്തിൽ നിന്നും ആർഎസ്എസ് ശാഖയെ സംരക്ഷിക്കാൻ താൻ ആളുകളെ അയച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വിവാദ പ്രസ്താവന. തനിക്ക് ബിജെപിയിൽ പോകാൻ തോന്നിയാൽ താൻ പോകുമെന്നും മുന്‍ പ്രസ്താവന ആവർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.
കെ സുധാകരന്റെ ബിജെപിയോടുള്ള ആഭിമുഖ്യം കൂടുതൽ വെളിപ്പെടുകയാണെന്ന ആശങ്കയാണ് ലീഗ് നേതാക്കൾ പങ്കുവയ്ക്കുന്നത്. നേരത്തെ മുസ്‌ലിം ലീഗ് പോയാലും പ്രശ്നമില്ലെന്ന സുധാകരന്റെ പ്രസ്താവന ലീഗിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഗവർണർ വിഷയത്തിലടക്കം ലീഗും കോൺഗ്രസും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിൽക്കെയാണ് സുധാകരന്റെ പ്രസ്താവന മുന്നണിയിൽ പുതിയ പോർമുഖം തുറക്കുന്നത്.
കെ സുധാകരന്റെ ബിജെപി അനുകൂല സമീപനം നേരത്തെ തന്നെ വലിയ രീതിയിൽ കേരളത്തിൽ ചർച്ചയായിട്ടുണ്ട്. തനിക്ക് ബിജെപിയിലേക്ക് ക്ഷണമുണ്ടെന്ന് സുധാകരൻ മുമ്പ് തുറന്നു പറഞ്ഞിരുന്നു. ബിജെപിയുമായി യോജിച്ചു പോകാൻ സാധിക്കുമെന്ന് തോന്നിയാൽ താൻ പോകും. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമല്ലെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. ബിജെപി മുഖ്യശത്രു അല്ലെന്നും അതിനാൽ എതിർക്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായിരുന്നു. 

കേരളത്തിലെ ബിജെപി നേതാക്കളാരും കെ സുധാകരനെ കാര്യമായി വിമർശിക്കാത്തതും സംശയമുണർത്തുന്നുണ്ട്. ബിജെപി അനുകൂല സമീപനമുള്ള സുധാകരൻ, കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ നിന്ന് അടർത്തിയെടുക്കാൻ ലക്ഷ്യമിട്ടിട്ടുള്ള പ്രമുഖനായാണ് ബിജെപി നേതൃത്വം കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ മറ്റു പാർട്ടിക്കാരെയും നിഷ്പക്ഷ സാമൂഹിക പ്രവർത്തകരെയും ഉൾപ്പെടുത്താൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിൽ കെ സുധാകരനും ഉൾപ്പെടുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ സുധാകരന്റെ മനസിലെ ബിജെപി അനുകൂല സമീപനം മറനീക്കി പുറത്തുവരുന്നത് കോൺഗ്രസിനെയും ഭീതിയിലാഴ്ത്തുന്നുണ്ട്. 

Eng­lish Sum­ma­ry: mas­sive anger in the league against Sudhakaran

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.