കയർ ഭൂവസ്ത്രത്തിന്റെ ഉപയോഗ സാധ്യതകളെ കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കുന്നതിന് കയർ വികസന വകുപ്പ് കണ്ണൂർ കയർ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ശ്രദ്ദേയമായി. പരിസ്ഥിതി സൗഹൃദപരമായ ഉൽപന്നമെന്ന നിലയിൽ കയർ ഭൂവസ്ത്രത്തെ പരിചയപ്പെടുത്തുകയായിരുന്നു ശില്പശാലയിലൂടെ. കയർ വ്യവസായത്തെ നിലനിർത്തുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉൽപാദന വൈവിധ്യവൽക്കരണമാണ് കയർ വികസന വകുപ്പ് നടപ്പിലാക്കുന്നത്. ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി ശിൽപശാല ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഇളയാവൂർ അധ്യക്ഷനായിരുന്നു. എം ജി എൻ ആർ ഇ ജി എസ് കണ്ണൂർ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ ജയ്സൺ മാത്യു മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് എംജിഎൻആർഇജിഎസ് ജില്ലാ എഞ്ചിനീയർ സി. ആർ ആതിര കയർ ഭൂവസ്ത്ര വിതാനവും തൊഴിലുറപ്പ് പദ്ധതിയും എന്ന വിഭാഗത്തിൽ ക്ലാസെടുത്തു. കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങളെ കുറിച്ചും വരമ്പു നിർമ്മാണത്തിനും റോഡുകളുടെയും നീർച്ചാലുകളുടെയും സംരക്ഷണത്തിനും കുളങ്ങളുടെ പാർശ്വഭിത്തി സംരക്ഷണത്തിനും കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് സംബന്ധിച്ചും അവർ വിശദീകരിച്ചു. കയർ ഫെഡ് ജിയോ ടെക്സ്റ്റൈൽസ് ടെക്നികൽ കൺസൾട്ടന്റ് എൻ. ആർ അനിൽകുമാർ കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങളെ കുറിച്ച് ക്ലാസെടുത്തു. കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിന്റെ രീതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കുളങ്ങളുടെ പാർശ്വഭിത്തി നിർമ്മാണങ്ങൾക്കും വരമ്പ് നിർമാണങ്ങൾക്കും കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദവും പരിസ്ഥിതി സൗഹാർദ്ദ പരവുമാണെന്ന് എൻ. ആർ അനിൽകുമാർ പറഞ്ഞു. പരിപാടിയിൽ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ഭൂവസ്ത്രവിതാനം നടത്തിയ പഞ്ചായത്തുകളായ വേങ്ങാട്, പിണറായി, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തുകൾക്ക് ഉപഹാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി. ജെ അരുൺ, കണ്ണൂർ പ്രോജക്ട് ഓഫീസർ (കയർ) തോമസ് ചാക്കോ, പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാർ ജോൺ മാത്യു തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 250 ഓളം പേർ ശിൽപശാലയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.