23 January 2026, Friday

തമിഴ്നാട് നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

Janayugom Webdesk
ചെന്നൈ 
January 9, 2023 11:39 pm

തമിഴ്‌നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ പ്രതിഷേധം. ഒടുവില്‍ ദേശീയഗാനാലാപനത്തിനു കാത്തിരിക്കാതെ ഗവര്‍ണര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് സഭവിട്ടു. നയപ്രഖ്യാപന പ്രസംഗത്തിലെ വിവിധ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. 

എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ മതേതരത്വത്തെയും പെരിയാര്‍, ബി ആര്‍ അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെയും പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളഞ്ഞു. പ്രസംഗത്തിലെ 65ാം ഖണ്ഡികയില്‍ ദ്രാവിഡ മാതൃക എന്ന പ്രയോഗവും ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചില്ല.
സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭാഗവും സമാധാനത്തിന്റെ തുറമുഖമായി തമിഴ്‌നാട് മാറിയെന്നും വിദേശനിക്ഷേപകരെ വലിയ തോതില്‍ ആകര്‍ഷിക്കുന്നുവെന്നും എല്ലാ മേഖലയിലും പുരോഗതി പ്രാപിക്കുന്നുവെന്നുള്ള ഭാഗങ്ങളുമാണ് ഒഴിവാക്കിയത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍ അദ്ദേഹത്തിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.
പിന്നീട് ഇംഗ്ലീഷില്‍ തയാറാക്കിയ പ്രസംഗത്തില്‍ ഗവര്‍ണര്‍ വിട്ടുകളഞ്ഞ ഭാഗങ്ങളുടെ തമിഴ് പരിഭാഷ സ്പീക്കര്‍ വായിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം മാത്രം സഭാരേഖകളില്‍ മതിയെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്ത ഭാഗങ്ങള്‍ പരിഗണിക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയം സഭ പാസാക്കി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ഗവര്‍ണര്‍ സഭയില്‍ നിന്നിറങ്ങിപ്പോകുകയായിരുന്നു. 

ബിജെപി-ആര്‍എസ്‌എസ് അജണ്ട നടപ്പാക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍, തമിഴ്‌നാട് എന്നതിന് പകരം തമിഴകം എന്നാക്കണമെന്ന പ്രസ്താവന, നിയമങ്ങള്‍ ഒപ്പിടാത്ത നടപടി തുടങ്ങിയ വിഷയങ്ങളില്‍ ഭരണപക്ഷ അംഗങ്ങള്‍ പ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഓണ്‍ലൈന്‍ റമ്മി നിരോധന നിയമം അടക്കം സര്‍ക്കാര്‍ പാസാക്കിയ 21 ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ തടഞ്ഞുവച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Protest against Gov­er­nor in Tamil Nadu Assembly

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.