
ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റ് അവരുടെ മെനുവിൽ നിന്ന് ചിക്കൻ വിഭവങ്ങൾ നീക്കം ചെയ്തു. നിലവിൽ നടന്നുവരുന്ന ശ്രാവണ മാസത്തിലെയും കാൺവാർ യാത്രയുടെയും പശ്ചാത്തലത്തിൽ മാംസാഹാരം വിൽക്കുന്നതിനെതിരെ ഹിന്ദു രക്ഷാ ദൾ നടത്തിയ പ്രതിഷേധങ്ങളെ തുടർന്നാണ് കെഎഫ്‌സി ഈ നടപടി സ്വീകരിച്ചത്. പ്രതിഷേധക്കാർ കടയുടെ ഷട്ടറുകൾ ബലമായി അടപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്ത പത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മാസത്തിന്റെ ആത്മീയ പ്രാധാന്യം കണക്കിലെടുത്ത് ഈ കാലയളവിൽ മാംസാഹാര വിഭവങ്ങൾ മെനുവിൽ നിന്ന് നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധങ്ങളോട് പ്രതികരിച്ചുകൊണ്ട് കെഎഫ്‌സി ഔട്ട്‌ലെറ്റ് “നിലവിൽ സസ്യാഹാരം മാത്രം ലഭ്യമാണ്” എന്ന് ബോർഡ് സ്ഥാപിച്ചു.
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ റെസ്റ്റോറന്റ് അധികൃതർ വിസമ്മതിച്ചെങ്കിലും, ഔട്ട്‌ലെറ്റിൽ സസ്യാഹാരം മാത്രമുള്ള മെനുവിലേക്ക് താൽക്കാലികമായി മാറിയതായി ഉപഭോക്താക്കൾ സ്ഥിരീകരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് ശ്രീവാസ്തവ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.