
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ രാഹുൽ മാങ്കൂട്ടത്തിലിന് യോഗ്യതയില്ല. എംഎൽഎ എന്ന രീതിയിൽ പരിപാടിയിൽ പങ്കെടുത്താൽ എഐവൈെഎഫ് ശക്തമായി പ്രതിഷേധിക്കും. രാഹുലിനെ ന്യായീകരിക്കുന്ന ഷാഫി പറമ്പിൽ കൂട്ടുകച്ചവടത്തിൽ പങ്കാളിയാണോ എന്ന് വ്യക്തമാക്കണം.
രാഹുലിനെതിരെ നടപടി എടുത്തില്ലെങ്കിൽ കെപിസിസിയുടെ പേര് കേരള പൗൾട്രി കോർപറേഷൻ കമ്മിറ്റി എന്ന് ആക്കണമെന്നും ജിസ്മോൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ പീഡിപ്പിച്ചതിന് ശേഷം ഗർഭഛിദ്രം നടത്തിയ സംഭവം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ജീർണതയാണ് വെളിപ്പെടുത്തുന്നത്. നടിയും മാധ്യമ പ്രവർത്തകയും ആയ റിനി ആൻ ജോർജ് ജന പ്രതിനിധിയായ യുവ നേതാവ് തന്നെ ലൈംഗിക താല്പര്യത്തോടെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ പീഡന കഥ പുറത്തു വരുന്നത്.
നിരവധി സ്ത്രീകൾക്കും പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കുമെതിരെ സമാനമായ രീതിയിലുള്ള അനുഭവങ്ങൾ യുവ നേതാവിൽ നിന്നുണ്ടായിട്ടുണ്ടെന്നും തനിക്കുണ്ടായ മോശം അനുഭവം പിതൃതുല്യനായി കാണുന്ന കോൺഗ്രസ് നേതാവിനോട് പങ്കുവച്ചിരുന്നുവെന്നുമുള്ള നടിയുടെ ആരോപണം മാത്രമല്ല, യൂത്ത് കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകരും ട്രാന്‍സ് വുമണ്‍ ഉള്‍പ്പെടെയാണ് രാഹുലിനെതിരെ പീഡനപരാതിയുമായി വന്നിരിക്കുന്നത്. കടുത്ത മാനസികരോഗിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാനസികരോഗത്തിന് കോണ്‍ഗ്രസുകാര്‍ ഉടന്‍ ചികിത്സിപ്പിക്കണമെന്നും ജിസ്മോന്‍ ആവശ്യപ്പെട്ടു.
പരാതി ലഭിച്ച അവസരത്തിൽ യാതൊരു നടപടിയും സ്വീകരിക്കാതെ യുവ നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വം ഒടുവിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വന്നപ്പോൾ നിൽക്കക്കള്ളിയില്ലാതെയാണ് പ്രതികരിച്ചത്. കോൺഗ്രസിന്റെ സദാചാര വിരുദ്ധ സമീപനങ്ങൾക്കും സ്ത്രീ വിരുദ്ധ നിലപാടുകൾക്കുമെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്നും അദ്ദേഹത്തിന്റെ രാജിക്കായി എഐവൈഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ടി ടി ജിസ്മോൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.