29 September 2024, Sunday
KSFE Galaxy Chits Banner 2

ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ
തൊടുപുഴ
December 17, 2021 4:47 pm

തൊടുപുഴ: ഒൻപത് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപാ പിഴയും ശിക്ഷ വിധിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് 41 കാരനായ പിതാവിനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൻ എം ജോസഫ് ശിക്ഷിച്ചത്.
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാൽസംഘത്തിന് പത്ത് വർഷം തടവും അൻപതിനായിരം രൂപാ പിഴയും ശിക്ഷയുണ്ട്. ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് പത്ത് വർഷം തടവും അൻപതിനായിരം രൂപയുമാണ് ശിക്ഷ. പ്രതി കുട്ടിയുടെ രക്ഷകർത്താവായതിനാൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പതിനഞ്ചു വർഷം ജയിൽവാസം അനുഭവിക്കണം.
കുട്ടിയുടെ ഭാവി സംരക്ഷണത്തിനായി സർക്കാരിന്റെ കോമ്പൻസേഷൻ ഫണ്ടിൽ നിന്നും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി 5 ലക്ഷം രൂപ ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.
വീട്ടിലുണ്ടായിരുന്ന അമ്മ ജോലിക്ക് പോയപ്പോഴും സഹോദരൻ കളിക്കാൻ പുറത്ത് പോയപ്പോഴും 2014 മെയ് 24നും അതിന് മുൻപ് വിവിധ തീയതികളിലും പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടി അമ്മയോട് വെളിപ്പെടുത്തിയതിനെ തുടർന്ന് തൊടുപുഴ വനിതാ ഹെൽപ്പ് ലൈൻ സബ് ഇൻസ്പെക്ടർക്ക് മൊഴി നൽകി കേസ് എടുക്കുകയായിരുന്നു.
അമ്മയും മുത്തശ്ശിയും ഉൾപ്പടെ 13 പ്രോസിക്യൂഷൻ സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.