
സംസ്ഥാനത്ത് എലിപ്പനി, ഡെങ്കിപ്പനി മരണങ്ങൾ കൂടുന്നു. ഈ വർഷം സെപ്തംബർ 29 വരെ സംസ്ഥാനത്ത് 160 പേർ എലിപ്പനി മാത്രം ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ സംശയാസ്പദവും സ്ഥിരീകരിച്ചതുമായ 2508 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എലിപ്പനി കേസുകൾ ഓരോ വർഷവും കൂടി വരുന്ന സ്ഥിതിയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 2024 ൽ 5980 പേർക്കാണ് എലിപ്പനി സ്ഥരീകരിച്ചത് ഇതിൽ 394 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഴക്കൂടുതലും വെള്ളപ്പൊക്കവും ഈർപ്പമുള്ള സാഹചര്യവുമാണ് എലിപ്പനി വ്യാപിച്ച് മരണസംഖ്യ ഉയരാൻ കാരണം. ബാക്ടീരിയയുടെ ഉറവിടം എലികളാണ്. വെള്ളക്കെട്ടിൽ ഇവ പെരുകി, മനുഷ്യരിലേക്ക് രോഗം പടരാനിടയാക്കുന്നു.
പനി, വിറയൽ, പേശിവേദന, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് ലക്ഷണം. ലെപ്റ്റോ സ്പൈറ ജുനസിൽപ്പെട്ട ബാക്ടീരിയ മൂലമാണ് എലിപ്പനിയുണ്ടാകുന്നത്. എലികളുമായുളള സമ്പർക്കത്തിലൂടെയോ അവയുടെ മൂത്രത്തിലൂടെയോ മനുഷ്യരിലേക്ക് പകരുന്നു. പ്രത്യേകിച്ചും വെള്ളം കയറിയ സ്ഥലങ്ങളിൽ. കുതിര, പന്നി, നായ്ക്കൾ തുടങ്ങിയവയും ബാക്ടീരിയ വാഹകരാകാം. സംസ്ഥാനത്ത് തെരുവുനായ്ക്കൾ പെരുകുന്നതും ഭീഷണിയാണ്. ഇവയുടെ മൂത്രത്തിലൂടെയും രോഗം പകരാം. അതേസമയം, ഈ മാസം 29വരെ സംസ്ഥാനത്ത് 33 പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 8925 പേർക്ക് രോഗം സ്ഥിരീകരിക്കുയകയും ചെയ്തു. ജില്ലയിൽ കോർപ്പറേഷൻ പരിധിയിലും കക്കോടി, ചേളന്നൂർ, തിരുവണ്ണൂർ, നാദാപുരം, ചീക്കിലോട്, മേലടി പ്രദേശങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഒരു മലേറിയ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഡെങ്കിവൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നതിൽ മുതൽ രോഗലക്ഷണങ്ങൾ കാണിക്കുന്നത് വരെയുള്ള സമയ ദൈർഘ്യം 5- 8 ദിവസങ്ങളാണ്. പരിസര ശുചിത്വത്തിൽ ഉൾപ്പെടെ പുലർത്തുന്ന അലംഭാവം ഡെങ്കി കൊതുകുകൾ പെരുകുന്നതിന് വഴിയൊരുക്കുന്നുണ്ട്. ഇത് കൂടാതെ മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നുണ്ട്. 9260 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയത്.
60 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെയാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. പലപ്പോഴും രണ്ട് മുതൽ ആറ് ആഴ്ച വരെ ഇടവേളകളിലാണ്. രോഗലക്ഷണങ്ങൾ പ്രകടമാവാറുള്ളത്. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചികിത്സ തേടിയില്ലെങ്കിൽ മരണത്തിന് വരെ മഞ്ഞപ്പിത്തം കാരണമായേക്കാം. കൃത്യമായ വിശ്രമവും രോഗശമനത്തിന് അനിവാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.