4 March 2026, Wednesday

Related news

March 2, 2026
March 2, 2026
February 2, 2026
December 25, 2025
December 9, 2025
November 26, 2025
September 21, 2025
August 28, 2025
August 7, 2025
June 16, 2025

അയോധ്യ പ്രതിഷ്ഠയുടെ മുഖ്യയജമാനസ്ഥാനത്തു നിന്നും മോഡി പിന്മാറിയതായി റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2024 10:12 am

രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകളുടെയും, പൂജകളുടെയും മുഖ്യയജമാനസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പിൻവാങ്ങിയതായി റിപ്പോർട്ട്‌. അയോധ്യയിലെ പ്രതിഷ്‌ഠാ ചടങ്ങുകൾ ആചാരങ്ങൾ പാലിക്കാതെയാണെന്ന്‌ ശങ്കരാചാര്യമാർ അടക്കം രൂക്ഷവിമർശം ഉയർത്തിയതിനു പിന്നാലെയാണ്‌ മോഡിയുടെ പിൻവാങ്ങൽ. പ്രതിഷ്‌ഠാ ചടങ്ങുകളുടെ മുഖ്യയജമാനൻ വേദവിധികൾ പ്രകാരം ഗൃഹസ്ഥനായിരിക്കണം.

ഭാര്യാസമേതമാകണം ചടങ്ങുകളിൽ പങ്കെടുക്കേണ്ടത്‌. മോഡിയുടെ പിൻവാങ്ങലിന്‌ ഇതും കാരണമായതായാണ്‌ വിവരം. യുപിയിൽനിന്നുള്ള ആർഎസ്‌എസ്‌ നേതാവും രാമക്ഷേത്ര ട്രസ്റ്റ്‌ അംഗവും ഹോമിയോ ഡോക്ടറുമായ അനിൽ കുമാർ മിശ്രയാകും മോഡിക്ക് ‌പകരമായി മുഖ്യയജമാനൻ ആകുക. വിശിഷ്ടാതിഥി ആയാണ്‌ മോഡി 22ന്റെ പ്രാണ പ്രതിഷ്‌ഠാചടങ്ങിൽ പങ്കെടുക്കുകയെന്ന്‌ രാമക്ഷേത്രം ട്രസ്റ്റ്‌ കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. മോദിക്കൊപ്പം യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ആദിത്യനാഥ്‌, ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌ എന്നിവരും അതിഥികളായി പ്രതിഷ്‌ഠാ സമയത്ത്‌ ക്ഷേത്രത്തിന്റെ ശ്രീകോവിലിലുണ്ടാകും.

മുഖ്യയജമാനൻ ഏഴു ദിവസത്തെ അനുഷ്‌ഠാനങ്ങളിലും പങ്കെടുക്കണമെന്നത്‌ നിർബന്ധമാണ്‌. ഇതും മോഡി മുഖ്യയജമാനനാകുന്നതിന്‌ തടസ്സമായി. പ്രാണ പ്രതിഷ്‌ഠാചടങ്ങിൽ മോഡിയാണ്‌ മുഖ്യയജമാനനെന്ന്‌ ദേശീയ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ടു ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി 11 ദിവസത്തെ പ്രത്യേക അനുഷ്‌ഠാനങ്ങൾ മോഡി പാലിച്ചുതുടങ്ങിയതായും റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെയാണ്‌ ശങ്കരാചാര്യമാർ പ്രതിഷ്‌ഠാ ചടങ്ങുകൾ ആചാരങ്ങൾ ലംഘിച്ചാണെന്ന വിമർശവുമായി രംഗത്തുവന്നത്‌. ആത്‌മീയമായ ചടങ്ങിനെ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുന്നതിനെയും ശങ്കരാചാര്യന്മാർ എതിർത്തു. ക്ഷേത്രനിർമ്മാണം പൂർത്തിയാകുന്നതിന്‌ മുമ്പ്‌ പ്രതിഷ്‌ഠ നടത്തുന്നത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടാണെന്ന വിമർശം തുടക്കത്തിലേ ഉയർന്നിരുന്നു.

Eng­lish Summary: 

Report­ed­ly, Modi has stepped down from the post of Chief Mas­ter of Ayo­d­hya Pratishtha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.