
ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഗൗരവമായ വിലയിരുത്തൽ ആവശ്യപ്പെടുന്നുവെന്ന് സിപിഐ. എൻഡിഎയുടെ വിജയം സംശയാതീതമായിരുന്നില്ല. പ്രത്യേക തീവ്ര പരിഷ്കരണം വഴി 65 ലക്ഷം വോട്ടർമാരെ ഇല്ലാതാക്കിയത് മനസിലാക്കാവുന്നതേയുള്ളൂ. കൂടാതെ അന്തിമ വോട്ടർ പട്ടികയ്ക്കും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ വോട്ടെണ്ണല്‍ കണക്കിനുമിടയില്‍ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ വൈരുധ്യം പൊതുജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നുവെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിൽ, സീറ്റ് വിഭജന സമയത്തെ യോജിപ്പിന്റെയും ഏകോപനത്തിന്റെയും അഭാവം വലിയ നഷ്ടത്തിന് കാരണമായി. ചരിത്രത്തിലെ ഈ നിർണായക ഘട്ടത്തിൽ പരസ്പര ഏകോപനം, പ്രചരണത്തിലെ യോജിപ്പ്, പ്രത്യയശാസ്ത്രപരമായ ഐക്യം എന്നിവ പുനർനിർമ്മിക്കേണ്ടതുണ്ടെന്നും വ്യക്തമായ ഒരു പരിപാടി രൂപരേഖയും വിശ്വസനീയമായ പ്രത്യയശാസ്ത്ര ബദലും മുന്‍വച്ച് ജനങ്ങളെ സമീപിക്കണമെന്നുമുള്ള പാഠം പ്രധാനമായും ഉള്‍ക്കൊള്ളേണ്ടതുണ്ട്.
ബിഹാറിലെ സിപിഐ സ്ഥാനാർത്ഥികളെ പിന്തുണച്ച, അവര്‍ക്കുവേണ്ടി പ്രവർത്തിച്ച, വോട്ട് ചെയ്ത ജനങ്ങളോട് പാർട്ടി നന്ദി രേഖപ്പെടുത്തി. ജനാധിപത്യപരവും നീതിയുക്തവും സമ്പന്നവുമായ ഒരു ബിഹാറിനായുള്ള പോരാട്ടം തുടരാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉറപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.