15 December 2025, Monday

Related news

December 12, 2025
August 26, 2025
August 4, 2025
July 1, 2025
June 4, 2025
April 18, 2025
April 17, 2025
April 16, 2025
April 6, 2025
March 24, 2025

കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിച്ച് സജി ചെറിയാന്‍; നിലപാടില്‍ മാറ്റിമില്ലെന്നും മന്ത്രി

പുരോഹിതന്‍മാരോട് ബഹുമാനമെന്നും, പ്രതിപക്ഷം മുതലെടുപ്പ് നടത്തേണ്ടെന്നും
Janayugom Webdesk
തിരുവനന്തപുരം
January 2, 2024 3:07 pm

കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിച്ച് മന്ത്രി സജിചെറിയാന്‍. അതേസമയം മണിപ്പൂർ വിഷയത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായിത്തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാമർശിക്കപ്പെട്ട ഭാഗത്ത് കേക്കിന്റെയും വീഞ്ഞിന്റെയും കാര്യത്തിൽ എന്തെങ്കിലും പ്രയാസവും വേദനയും ഉണ്ടെങ്കിൽ ആ ഭാഗങ്ങൾ പിൻവലിക്കുന്നു. എന്നാൽ മണിപ്പൂർ പ്രശ്നത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ കണക്കുകൾ വിവരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാർത്താ സമ്മേളനം. 2014‑ന് ശേഷം ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണങ്ങൾ വർധിച്ചുവെന്ന് പറഞ്ഞ മന്ത്രി മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വർഗീയാധിപത്യത്തെ വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്.

ക്രിസ്ത്യൻ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 700 ഓളം വർഗീയ ആക്രമണങ്ങളാണ് രാജ്യത്താകാമാനം ക്രൈസ്തവർക്ക് നേരെ ഉണ്ടായത്. ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നതായിട്ടാണ് റിപ്പോർട്ട്. ഇതിൽ 287 എണ്ണം ഉത്തർപ്രദേശിൽ, 148 എണ്ണം ഛത്തീസ്ഗഢിൽ, 49 എണ്ണം ഝാർഖണ്ഡിൽ, 47 എണ്ണം ഹരിയാനയിലുമാണ്. ഇവയെല്ലാം ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. 2014‑ൽ രാജ്യത്ത് ആകെ 140 അക്രമ സംഭവങ്ങൾ ക്രിസ്ത്യാനികൾക്ക് നേരെ ഉണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ബിജെപി. ഭരിച്ച ഒമ്പത് വർഷം കൊണ്ട് ആക്രമണത്തിന്റെ കണക്ക് കുത്തനെ കൂടി.

അന്താരാഷ്ട്രതലത്തിൽ വന്നിട്ടുള്ള റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിഭാഗത്തിനെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് പതിനൊന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘർഷമായിരുന്നു. സംഘർഷം തടയുന്നതിന് മണിപ്പൂരിലേയും കേന്ദ്രത്തിലേയും ബിജെപി സർക്കാരുകൾ പൂർണമായി പരാജയപ്പെട്ടു. മണിപ്പൂരിൽ ഇരുനൂറിലേറെ ആളുകൾ കൊല്ലപ്പെടുകയും 60,000‑ത്തോളം ആളുകൾക്ക് വീടുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുകയും പതിനായിരങ്ങൾ പാലായനങ്ങൾ ചെയ്ത സംഭവം സമൂഹത്തിൽ വൻതോതിൽ ചർച്ച ചെയ്ത വിഷയമാണ്.

സംഘർഷം ഒഴിവാക്കുന്നതിന് വേണ്ടി ഒരു കാര്യമായ നടപടിയും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴും അവിടെ സംഘർഷം തുടരുന്നുണ്ട്. കലാപം ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയോ പാർലമെന്റിൽ ഇതിനെക്കുറിച്ച് പ്രസ്താവന നടത്താനോ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധമനോഭാവത്തിന്റെ ഭാഗമായിട്ടാണ് ഇത് കാണുന്നത് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
Saji Cher­ian with­drew the cake and wine ref­er­ence; The min­is­ter said that there will be no change in the position

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.