17 May 2024, Friday

Related news

May 13, 2024
April 20, 2024
March 26, 2024
March 11, 2024
February 3, 2024
February 1, 2024
December 27, 2023
December 12, 2023
November 5, 2023
October 26, 2023

സിബിഎസ്ഇ പാഠപുസ്തകത്തിൽ നിന്ന് മതേതരത്വവും ജനാധിപത്യവും ഒഴിവാക്കി

Janayugom Webdesk
ന്യൂഡൽഹി
April 23, 2022 10:28 pm

പത്താംക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മതേതരത്വവും ജനാധിപത്യവും ഒഴിവാക്കി സിബിഎസ്ഇ. വിഖ്യാത ഉർദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയും ഒഴിവാക്കിയിട്ടുണ്ട്. എൻസിഇആർടിയുടെ 2022 ‑23 അധ്യയന വർഷത്തേക്കുള്ള ‘ഡെമോക്രാറ്റിക് പൊളിറ്റിക്സ്’ പാഠപുസ്തകത്തിലെ മൂന്ന് പേജുകളാണ് കാരണം വിശദീകരിക്കാതെ ഒഴിവാക്കിയത്. കൊൽക്കത്ത സർവകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫ.

ഹരി വാസുദേവൻ 2005ൽ തയാറാക്കിയ പാഠപുസ്തകത്തിലെ പേജ് 46,48,49 ലെ ചിത്രങ്ങൾ ഒഴികെ പത്താം ക്ലാസിലെ സോഷ്യൽ സയൻസിൽ വരുന്ന മതം, വർഗീയത, രാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള ഭാഗം തുടരുമെന്നാണ് സിബിഎസ്ഇ അറിയിച്ചത്. നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ട ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയിലെ വരികളടങ്ങിയ രണ്ട് പോസ്റ്ററുകളും ഒരു കാർട്ടൂൺ ചിത്രവും ഒഴിവാക്കിയ പേജുകളിലുണ്ടായിരുന്നു. ഭരണാധികാരികൾ മതനിരപേക്ഷത കാത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു കാർട്ടൂൺ. വർഗീയ സംഘർഷങ്ങളുണ്ടാക്കുന്ന നഷ്ടങ്ങൾ ചൂണ്ടിക്കാണിക്കുന്ന കവിതയിലെ വരികളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്.

1974ൽ ധാക്ക സന്ദർശിച്ച ശേഷം ഫെെസ് എഴുതിയ കവിതയാണ് ഒഴിവാക്കപ്പെട്ടത്. മതചിഹ്നങ്ങളാൽ അലങ്കരിച്ച ഒഴിഞ്ഞ കസേര കാണിക്കുന്ന അജിത് നൈനന്റെ കാർട്ടൂണിനൊപ്പമായിരുന്നു കവിതയിലെ വരികൾ. ‘നിയുക്ത മുഖ്യമന്ത്രിക്ക് തന്റെ മതേതര യോഗ്യത തെളിയിക്കാനുള്ളതാണ് ഈ കസേര… ധാരാളം കുലുക്കമുണ്ടാകും! ’ എന്ന അടിക്കുറിപ്പോടെയായിരുന്നു കാർട്ടൂൺ. വംശത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ലോകമെമ്പാടുമുള്ള സാമൂഹിക വിഭജനങ്ങളും അസമത്വങ്ങളും പരിചയപ്പെടുത്തുന്ന “ജനാധിപത്യവും വൈവിധ്യവും” എന്ന അധ്യായം, നേപ്പാളിലെയും ബൊളീവിയയിലെയും ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, ജനാധിപത്യത്തിന്റെ വെല്ലുവിളികൾ എന്നീ ഭാഗങ്ങള്‍, പത്താം ക്ലാസ് പുസ്തകത്തിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ഒരു അധ്യായത്തിൽ നിന്ന് കാർഷിക മേഖലയില്‍ ആഗോളവൽക്കരണത്തിന്റെ ആഘാതം എന്ന ഭാഗം, പ്ലസ്‍ടു പൊളിറ്റിക്കൽ സയൻസിലെ ശീതയുദ്ധ കാലഘട്ടവും ചേരിചേരാ പ്രസ്ഥാനവും എന്ന അധ്യായം എന്നിവയും ഒഴിവാക്കി.

പതിനൊന്നാം ക്ലാസിലെ ഹിസ്റ്ററി സിലബസിൽ സെൻട്രൽ ഇസ്‍ലാമിക് ലാന്റ്സ് എന്ന അധ്യായവും കാണുന്നില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആഫ്രോ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്‍ലാമിക സാമ്രാജ്യങ്ങളുടെ ഉദയവും സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും അതുണ്ടാക്കിയ മാറ്റങ്ങളും പ്രതിപാദിക്കുന്നതാണ് ഈ ഭാഗം. പ്ലസ്‍വൺ പൊളിറ്റിക്കൽ സയൻസിലെ ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ മൂല്യനിർണയത്തിൽ പരിഗണിക്കില്ലെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചത് നേരത്തെ വലിയ വിവാദത്തിന് കാരണമായിരുന്നു.

സ്ത്രീശാക്തീകരണവും, സ്ത്രീ ‑പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികൾക്കു മേൽ രക്ഷാകർത്താക്കൾക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശം വിവാദമായതിനെ തുടർന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ സിബിഎസ്‍ഇക്ക് പിൻവലിക്കേണ്ടി വന്നിരുന്നു. രാഷ്ട്രീയ വിരുദ്ധ ഉള്ളടക്കമെന്ന ആരോപണത്തെ തുടർന്ന് 2012 ൽ, 9,10, 11,12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് ആറ് കാർട്ടൂണുകൾ ഉപേക്ഷിക്കാൻ എൻസിഇആർടി സമ്മതിച്ചിരുന്നു. 2018 ൽ, കാർട്ടൂണുകൾക്ക് താഴെയുള്ള അടിക്കുറിപ്പുകൾ മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ പാഠഭാഗം ഒഴിവാക്കിയതിനുള്ള കാരണമെന്തെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടില്ല.

Eng­lish summary;Secularism and democ­ra­cy were exclud­ed from the CBSE textbook

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.