ശ്രീനാരായണ ഗുരുദേവന്റെ 167-ാമത് ജയന്തി ലോകമെമ്പാടും ആഘോഷിച്ചു. കോവിഡ് സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷ പരിപാടികൾ നടന്നത്. ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിൽ സംഘടിപ്പിച്ച ജയന്തി ആഘോഷ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഗുരു അന്ത്യവിശ്രമം കൊള്ളുന്ന വർക്കല ശിവഗിരിയിലെ ആഘോഷങ്ങൾക്ക് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തി തുടക്കം കുറിച്ചു. രാവിലെ മുതൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും മഹാസമാധിയിൽ നടന്നു. ചതയ ദിനത്തിലെ ജയന്തി നാൾ മുതൽ സമാധി ദിനമായ കന്നി അഞ്ച് വരെ നടക്കുന്ന ജപ യജ്ഞത്തിന് വൈദിക മഠത്തിൽ തുടക്കം കുറിച്ചു.
ഇന്നലെ വൈകുന്നേരം സന്യാസിമാരുടെ നേതൃത്വത്തിലും കാർമികത്വത്തിലും മഹാസമാധി മന്ദിരം ചുറ്റി പ്രതീകാത്മക ഘോഷയാത്ര നടന്നു. ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഗുരു ഉപയോഗിച്ചിരുന്ന റിക്ഷ അലങ്കരിച്ചു അതിൽ ഗുരുവിന്റെ ചിത്രവുമായി സമാധി മന്ദിരത്തെ പ്രദക്ഷിണം വച്ചായിരുന്നു ഘോഷയാത്ര.
ചെമ്പഴന്തി ഗുരുകുലത്തിലെ ജയന്തി ആഘോഷങ്ങൾക്ക് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തി ശനിയാഴ്ച തുടക്കം കുറിച്ചു. ഇന്നലെ രാവിലെ വിശേഷാൽ പൂജയും വൈകുന്നേരം ഗുരുദേവ റിക്ഷയെ ആനയിച്ചു കൊണ്ട് വയൽവാരം വീട് പ്രദക്ഷിണം വച്ചുള്ള പ്രതീകാത്മക ഘോഷയാത്രയും നടന്നു.
ഗുരുദേവൻ ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിലും ആലുവയിലെ ആശ്രമത്തിലും ലോകമെമ്പാടും ഗുരുദേവ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.
ചെമ്പഴന്തിയിൽ നടന്ന ജയന്തി ആഘോഷ സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സ്വാമി ശുഭാംഗാനന്ദ ആമുഖപ്രസംഗവും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണവും നടത്തി. മന്ത്രി ജെ ചിഞ്ചുറാണി, എംഎൽഎമാരായ വി ജോയി, വി കെ പ്രശാന്ത്, കെ പി ശങ്കരദാസ്, സ്റ്റാൻലി ഡിക്രൂസ്, ചെമ്പഴന്തി ഉദയൻ എന്നിവരും പങ്കെടുത്തു.
English summary; Sree Narayana Guru Jayanti was celebrated all over the world
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.