30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 25, 2025
March 12, 2025
March 3, 2025
December 17, 2024
November 1, 2024
August 8, 2024
May 8, 2024
May 8, 2024
April 30, 2024

എസ്എസ്എൽസി പരീക്ഷ
ഇന്ന് അവസാനിക്കും; ആഹ്ലാദപ്രകടനം അതിരുവിടാതിരിക്കാൻ നിര്‍ദേശം

Janayugom Webdesk
ആലപ്പുഴ
March 26, 2025 10:34 am

കുട്ടികൾക്കിടയിലെ ആഹ്ലാദപ്രകടനം അതിരുവിടാതിരിക്കാൻ എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്ന നാളെ കുട്ടികളെ നിരീക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു. ചില സ്കൂളുകളിൽ കുട്ടികൾ തമ്മിലുള്ള അടിപിടിയും അനിഷ്ടസംഭവങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്താൻ പ്രിൻസിപ്പൽമാർക്കും പ്രധാനദ്ധ്യാപകർക്കും നിര്‍ദേശം നൽകി. പല സ്കൂളുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന സൂചനയെ തുടർന്ന് പ്രത്യേകനിരീക്ഷണം നടത്താൻ പൊലീസും പറഞ്ഞിരുന്നു. സ്കൂളിൽ കയറാത്ത കുട്ടികളുടെയും പഠനം ഇടയ്ക്കുവച്ച് നിറുത്തിപ്പോയ കുട്ടികളുടെയും ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് വഴി പൊലീസിന് കൈമാറിയിരുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികൾ പലരും അക്രമണത്തിനും മുതിരുന്നവരാണ്. അവസാനദിവസങ്ങളിൽ വൈരാഗ്യം തീർക്കുന്ന ദിവസമായും കുട്ടികൾ മാറ്റുന്നുണ്ട്. ഇപ്പോൾ അതിക്രൂരമായ രീതിയിലുള്ള അക്രമമാണ് കുട്ടികൾ തമ്മിൽ നടത്തുന്നത്. ഇത്തരത്തിലുള്ള പല അക്രമങ്ങളും മരണത്തിൽ കലാശിക്കുന്നതിനാലാണ് കുട്ടികളെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കാൻ നിര്‍ദേശം നൽകിയത്. പ്ലസ് വൺ ഇംപ്രൂവ്‌മെന്റും പ്ലസ്ടു പരീക്ഷകളും ഇന്ന് അവസാനിക്കും. 

ജില്ലയിൽ പ്രശ്‌ന സാദ്ധ്യതയുള്ള സ്കൂളിൽ പ്രത്യേകം നിരീക്ഷണമുണ്ടാകും. മുൻ വർഷങ്ങളിൽ പല സ്കൂളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തല്ലുണ്ടാക്കുക, വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക തുടങ്ങിയ പ്രവണതകളുണ്ടായിരുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സ്കൂൾ ഗേറ്റിന് പുറത്ത് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംരക്ഷണമുണ്ടാകും. പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്കൂളിലെത്താൻ എല്ലാ സ്കൂളിലെയും പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നിര്‍ദേശം നൽകി. അമിത ആഹ്ലാദപ്രകടനം നടത്തി സ്കൂൾ സാമഗ്രികൾ നശിപ്പിച്ചാൽ, ചെലവ് രക്ഷിതാവിൽ നിന്നും ഈടാക്കിയ ശേഷമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്നും ഡിഇഒ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുളള മൂന്ന് പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിൽ ഉടനീളം പരിശോധന നടത്തുന്നുണ്ട്. ഇതുവരെ നടന്ന പരീക്ഷകളിലൊന്നും ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞവർഷം പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാരായ ചില അദ്ധ്യാപകരിൽ നിന്നും മൊബൈൽ പിടിച്ചെടുത്തതിനെ തുടർന്ന് അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ഈ വർഷം മൊബൈൽ ഫോണിന്റെ കാര്യത്തിൽ അദ്ധ്യാപകർ ജാഗ്രത പുലർത്തിയതായി ഡിഇഒ വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.