23 January 2026, Friday

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; നാല് ജവാന്മാര്‍ക്ക് പരിക്ക്

ഒരു ചുമട്ടു തൊഴിലാളി കൊല്ലപ്പെട്ടു 
Janayugom Webdesk
ശ്രീനഗര്‍
October 24, 2024 10:10 pm

ജമ്മു കശ്മീര്‍ ഗുല്‍മാര്‍ഗിലെ ബോട്പത്രിക്ക് സമീപം സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. 18 രാഷ്ട്രീയ റൈഫിള്‍സിന്റേതായിരുന്നു വാഹനം. 

വെടിവെപ്പില്‍ പരിക്കേറ്റ് ചികത്സയിലായിരുന്ന ഒരു ചുമട്ടു തൊഴിലാളി മരിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
നിയന്ത്രണ രേഖയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബോട്പത്രിയില്‍ നിന്ന് വരികയായിരുന്ന സൈനിക വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് ആക്രമണം. മറുപടിയായി സുരക്ഷാസേന പ്രത്യാക്രമണം തുടങ്ങി. പോര്‍ട്ടറായി ജോലി ചെയ്തിരുന്ന ഗ്രാമവാസിയാണ് ആക്രമണത്തില്‍ മരിച്ചത്.

ഞായറാഴ്ച കാശ്മീര്‍ ഗന്ദര്‍ബാല്‍ ജില്ലയിലെ ഒരു നിര്‍മാണ സൈറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറ് നിര്‍മാണത്തൊഴിലാളികളുമടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ ടണല്‍ നിര്‍മാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിന് നേരേയായിരുന്നു ആക്രമണം. ഒക്ടോബര്‍ 18 ന് ഷോപ്പിയാന്‍ ജില്ലയില്‍ ബീഹാറില്‍ നിന്നുള്ള ഒരു തൊഴിലാളി തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.