30 December 2025, Tuesday

Related news

December 29, 2025
December 24, 2025
November 28, 2025
August 12, 2025
July 7, 2025
June 18, 2025
June 6, 2025
December 21, 2023
November 23, 2023
September 30, 2023

ധനകാര്യ കമ്മിഷൻ ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 29, 2025 9:14 pm

ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ ഒന്നാം റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചു. രാവിലെ 11ന് ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധനകാര്യ കമ്മിഷൻ ചെയർപേഴ്സൺ പ്രൊഫസർ കെ എൻ ഹരിലാലിൽ നിന്നും റിപ്പോർട്ട് സ്വീകരിച്ചു. ധനകാര്യ കമ്മിഷൻ അംഗവും ധനകാര്യ വകുപ്പ് സെക്രട്ടറിയുമായ കെ ആർ ജ്യോതിലാൽ, ധനകമ്മിഷൻ സെക്രട്ടറി പി അനിൽ പ്രസാദ്, അഡ്വൈസർ പ്രൊഫ. ഹരിക്കുറുപ്പ് കെ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ തുടർ നടപടികൾക്കായി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും. 2026–27 ധനകാര്യ വർഷത്തേക്കുള്ള ശുപാർശകളാണ് ധനകമ്മിഷന്റെ ആദ്യ റിപ്പോർട്ടിന്റെ ഉള്ളടക്കം. കേന്ദ്ര ധനകാര്യ കമ്മിഷന്റെ റിപ്പോർട്ട് ലഭ്യമായതിനുശേഷം ശിഷ്ട കാലാവധിയിലേക്കുള്ള (2027–28 മുതൽ 2030–31 വരെ) ശുപാർശകൾ സമർപ്പിക്കും. കേന്ദ്ര ധനകമ്മിഷന്റെ റിപ്പോർട്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുള്ളതിനാൽ അതുംകൂടി പരിഗണിച്ചു തുടർ ശുപാർശകൾ സമർപ്പിക്കും. 2024 സെപ്റ്റംബറിലാണ് ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷൻ നിയമിതമായത്. രണ്ട് വർഷമാണ് കമ്മിഷന്റെ കാലാവധി. സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നും നികുതി വരുമാനത്തിൽ നിന്നും പ്രാദേശിക സർക്കാരുകൾക്ക് കൈമാറേണ്ട വിഹിതം സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കുകയാണ് ധനകമ്മിഷന്റെ പ്രധാന ഉത്തരവാദിത്തം. ഇപ്രകാരം പ്രാദേശിക സർക്കാരുകൾക്കായി വിവിധ ഇനങ്ങളിൽ നീക്കിവയ്ക്കുന്ന തുക അവയ്ക്കിടയിൽ വീതം വയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച ശുപാർശകൾ നൽകുന്നതും സംസ്ഥാന ധനകമ്മിഷനാണ്. 

കമ്മിഷന്റെ ശുപാർശകൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി വളരെ വിപുലമായ പ്രവർത്തനങ്ങളാണ് സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നതിനും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും നിർദേശങ്ങൾ സമാഹരിക്കുന്നതിനും കമ്മിഷൻ നടത്തിയത്. സംസ്ഥാനത്തെ ജില്ലാ ആസൂത്രണ സമിതികൾ, സിറ്റി കോർപറേഷനുകൾ, തെരഞ്ഞെടുക്കപ്പെട്ട മറ്റ് പ്രാദേശിക സർക്കാരുകൾ എന്നിവിടങ്ങളിൽ കമ്മിഷൻ സിറ്റിങ്ങുകൾ നടത്തുകയുണ്ടായി. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ, പ്രാദേശിക ജനപ്രതിനിധികളുടെ അസോസിയേഷനുകൾ, വിവിധ സർക്കാർ വകുപ്പുകൾ, സാമൂഹ്യ സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, വിഷയമേഖലാ വിദഗ്ധർ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തി. വികേന്ദ്രീകൃത ആസുത്രണം, വിഭവസമാഹരണം, ധനവിന്യാസം തുടങ്ങിയവ സംബന്ധിച്ചുള്ള പഠനങ്ങളും ഇതിന്റെ ഭാഗമായി കമ്മിഷൻ ഏറ്റെടുത്തു. പ്രാദേശിക ഗവൺമെന്റുകൾക്ക് വിഭവം കൈമാറുന്ന കാര്യത്തിൽ അനുകരണീയമായ ഒരു മാതൃകയാണ് കേരളത്തിലെ ഗവൺമെന്റുകളും മുൻ സംസ്ഥാന ധനകാര്യ കമ്മിഷനുകളും സൃഷ്ടിച്ചിട്ടുള്ളത്. തികച്ചും വസ്തുനിഷ്ടമായ മാനദണ്ഡങ്ങൾ മാത്രം പരിഗണിച്ച് വിഭവകൈമാറ്റം നടത്തുന്ന ആരോഗ്യകരമായ രീതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നിലവിലുള്ള ഈ മാതൃകയെ ശക്തിപ്പെടുത്തുന്ന സമീപനമാണ് ഏഴാം ധനകാര്യ കമ്മിഷൻ സ്വീകരിച്ചിട്ടുള്ളത്. ധനവിന്യാസത്തിലെ നിലവിലുള്ള രീതികൾ തുടരുന്നതോടൊപ്പം സമ്പദ്ഘടനയിൽ വന്നുകൊണ്ടിരിക്കുന്ന പ്രധാന മാറ്റങ്ങൾ കണക്കിലെടുത്തുകൊണ്ട് വിഭവ വിതരണത്തിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്താനും കമ്മിഷൻ ശ്രദ്ധിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.