
ഓണാഘോഷത്തിന് നിറം പകരാൻ നാടെങ്ങും കുടുംബശ്രീയുടെ പൂക്കളെത്തി. ഓണ വിപണി ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്ന ജമന്തി, മുല്ല, ചെണ്ടുമല്ലി, താമര തുടങ്ങിയ പൂക്കളാണ് വിപണിയിലേക്കൊഴുകുന്നത്. 208.72 ഏക്കറിൽ കൃഷി ചെയ്തു കൊണ്ട് കോട്ടയം ജില്ലയാണ് പൂക്കൃഷിയിൽ മുന്നിൽ. കണ്ണൂർ (202.5), മലപ്പുറം (189.85) ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
പൂക്കൾ കൂടാതെ ഓണസദ്യയൊരുക്കാൻ ആവശ്യമായ മുഴുവൻ പച്ചക്കറികളും പഴങ്ങളും കുടുംബശ്രീ കർഷകർ ഓണ വിപണിയിൽ എത്തിക്കുന്നു. കുടുംബശ്രീ ‘ഓണക്കനി’ പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനമെമ്പാടുമുള്ള 13,879 കർഷക സംഘങ്ങൾ മുഖേന 8,913.13 ഏക്കറിൽ ഉല്പാദിപ്പിച്ച വിവിധ കാർഷികോല്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. ചിപ്സ് തയ്യാറാക്കുന്നതിനുള്ള നേന്ത്രക്കായ ഉൾപ്പെടെ കുടുംബശ്രീയുടെ ഓണ വിപണികളിൽ ലഭ്യമാകും. കൂടാതെ വിവിധ തരം അച്ചാറുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലപ്പൊടികൾ, വെളിച്ചെണ്ണ തുടങ്ങി ഒട്ടനവധി ഉല്പന്നങ്ങളും ലഭിക്കും.
മുൻ വർഷത്തെ അപേക്ഷിച്ച് പൂവ് കൃഷി ചെയ്യുന്ന കർഷക സംഘങ്ങളുടെ എണ്ണത്തിലും വിസ്തൃതിയിലും ഇക്കുറി വലിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 3000 വനിതാ കർഷക സംഘങ്ങൾ ഉണ്ടായിരുന്നത് ഈ വർഷം 4531 ആയി. 1531 കർഷക സംഘങ്ങൾ ഈ വർഷം പുതുതായി എത്തി. കഴിഞ്ഞ വർഷം 1253 ഏക്കറിൽ ചെയ്ത പൂക്കൃഷി ഇത്തവണ 1820. 52 ഏക്കറിലായി വർധിപ്പിച്ചു. ഇതുവഴി പുതുതായി 567.52 ഏക്കറിൽ കൂടി പൂക്കൃഷി വ്യാപിപ്പിക്കാനായി. ഓണ വിപണി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികൾ വഴി കർഷക സംഘങ്ങൾക്ക് മികച്ച വരുമാന ലഭ്യത ഉറപ്പു വരുത്തുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. സെപ്റ്റംബർ നാലു വരെ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന രണ്ടായിരത്തിലേറെ സിഡിഎസ് തല വിപണന മേളകളിലും സംസ്ഥാന ജില്ലാതല വിപണന മേളകളിലും കർഷകരുടെ ഉല്പന്നങ്ങൾ എത്തിക്കഴിഞ്ഞു. പ്രാദേശികമായും ഉല്പന്ന വിപണനം ഊർജിതമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.