28 December 2025, Sunday

തേവരാട്ടം

പുണ്യ പി എസ്
July 20, 2025 6:20 am

തുറങ്കലിലടച്ചൊരു ദൈവത്തെ
തുറന്നുവിട്ടതൊരു മനുഷ്യക്കുഞ്ഞ്
നാട്ടുക്കാരത്രയും ഓടിക്കൂടി
മൂക്കിൻ തുമ്പിൽ വിരൽവെച്ചു
ദൈവം സ്വതന്ത്രമായിരിക്കുന്നു
തിരഞ്ഞു ജനക്കൂട്ടം
തുറന്നുവിട്ടൊരുവനെ
കറുത്ത് തടിച്ചൊരു പുലയച്ചെറുക്കൻ
ഇറങ്ങിവന്ന ദൈവം
മണ്ണിലിരിക്കുന്നു, വെള്ളമിരക്കുന്നു
വെയിൽ കൊണ്ട ദൈവം കറുത്തു വന്നു
കറുത്ത ദൈവമോ?
ആക്രോശമുയർന്നു
‘ദൈവം കറുത്താലെന്താ?
ദൈവത്തിന് നിറമുണ്ടോ?’
പാടത്തെ പുലയന് നാക്കുമുളച്ചോ?
കോലാഹലമുയർന്നു
വിറപൂണ്ട്, വെറിപൂണ്ട്,
കൂടിയ ജനം രണ്ടായ് തിരിഞ്ഞു
തിരുസന്നിധിയിലാടി ജാതിക്കുമ്മി
കറുത്തരക്തവും വെളുത്തരക്തവും
തൃപ്പാദങ്ങൾ തഴുകിയൊഴുകി
സംപ്രീതനായ ഒടേമ്പ്രാൻ
നടവഴിയിറങ്ങി നടന്നകന്നു
പടികടന്ന ദൈവത്തെ ജനം
മിഴിചിമ്മാതെ നോക്കി
അങ്ങകലെ മണ്ണിൽ കിടക്കുന്നു
ഒരു കരിങ്കല്ലിൻ കഷ്ണം
അടിച്ചുടച്ചു വാർക്കാൻ പറ്റിയ
നല്ല അസലൻ ഒരു
കരിങ്കല്ല്
കരിങ്കല്ല് കൈക്കലാക്കിയവർ
ദൈവത്തെ പുനഃ സൃഷ്ടിച്ചു
ഹൃദയമില്ലാത്ത തമ്പുരാനു വേണ്ടി അവർ
ജാതിക്കുമ്മി ആടിക്കൊണ്ടിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.