4 May 2024, Saturday

Related news

May 2, 2024
April 27, 2024
April 25, 2024
April 25, 2024
April 19, 2024
April 18, 2024
April 17, 2024
April 16, 2024
April 13, 2024
April 11, 2024

ഇന്ന് ലോക മലമ്പനിദിനം; മലമ്പനി ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
April 25, 2022 8:24 am

ഇന്ന് ലോകമലമ്പനി ദിനം. 2007 മുതല്‍ ലോകാരോഗ്യ സംഘടന ഏപ്രില്‍ 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. ‘മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025 ഓടെ കേരളത്തില്‍ നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതെയാക്കുവാനും മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയാറാക്കി അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. മലമ്പനി അഥവാ മലേറിയ ആരംഭത്തിലേ കണ്ടെത്തി സമ്പൂര്‍ണ ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നു. മലമ്പനിയ്ക്ക് മറ്റ് പനികളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ പനി, മലമ്പനിയാണോ അല്ലയോ എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ മലമ്പനിക്കെതിരെയുള്ള സമ്പൂര്‍ണ ചികിത്സയും പരിശോധനകളും തികച്ചും സൗജന്യമായി ലഭ്യമാണ്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടന്നുവരികയാണ്. മറ്റ് പകര്‍ച്ചവ്യാധികളോടൊപ്പം മലമ്പനി നിര്‍മ്മാര്‍ജനത്തിന് കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണം

പ്ലാസ്‌മോഡിയം വിഭാഗത്തില്‍പ്പെട്ട ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാല്‍സിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല്‍ മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാന്‍ സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെണ്‍ വിഭാഗത്തില്‍പ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകര്‍ത്തുന്നത്. പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം.

വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള്‍ മാത്രമായും മലമ്പനി കാണാറുണ്ട്. കൊതുകുകടി ഏല്‍ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകള്‍ ശുദ്ധ ജലത്തില്‍ മുട്ടയിട്ട് വളരുന്നതിനാല്‍ വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.

Eng­lish summary;Today is World Malar­ia Day

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.