12 May 2024, Sunday

സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് റീബിൾഡ് കേരളയിലൂടെ നടപ്പാക്കുന്നത്: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
മാവേലിക്കര
July 10, 2023 6:01 pm

പ്രളയത്തോടെ കേരളം നശിച്ചു എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് റീബിൾഡ് കേരള ഇനിഷ്യേറ്റീവിലൂടെ സംസ്ഥാനത്ത് നടത്തുന്നതെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എ ബി രാജേഷ് പറഞ്ഞു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം പുനർനിർമിച്ച എ വി മുക്ക്- ശാർങ്ങക്കാവ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിനു മുമ്പ് ഉണ്ടായിരുന്ന റോഡുകളെ അതുപോലെ നവീകരിക്കുകയല്ല മറിച്ച് കൂടുതൽ ഉറപ്പോടെ പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചതിലൂടെ സർക്കാരിനു 37,000 കോടി രൂപയുടെ നഷ്ടമുണ്ടായി. എങ്കിലും മാസംതോറുമുള്ള ക്ഷേമ പെൻഷൻ കൃത്യമായി നൽകാൻ സർക്കാരിന് സാധിച്ചു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വായ്പയെടുത്താണ് റീ ബിൽഡ് കേരളയ്ക്കു വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നത്. ജനങ്ങൾക്കായി സർക്കാർ റോഡ് നിർമിക്കുമ്പോൾ അവ വൃത്തിയായി സൂക്ഷിക്കാൻ ജനങ്ങളും ബാധ്യസ്ഥരാണ്. മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നത് പോലെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തികൾക്കെതിരെ കർശനമായ നടപടി ഉണ്ടാകും.

റീബിൾഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം 2.82 കോടി രൂപ ചെലവഴിച്ചാണ് എ വി മുക്ക്- ശാർങ്ങക്കാവ് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. റോഡുകൾക്ക് കൂടുതൽ ഉറപ്പും ദൃഢതയും നൽകാൻ കഴിയുന്ന എം 40 കോൺക്രീറ്റാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 1.48 കിലോമീറ്റർ നീളത്തിലും 3.75 മീറ്റർ വീതിയിലുമാണ് റോഡ് പുനർ നിർമിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഒരു കലുങ്ക്, ഗതാഗത സൂചികകൾ തുടങ്ങി മറ്റ് അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ എം എസ് അരുൺകുമാർ എം എൽ എ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ തുഷാര, നൂറനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി അജികുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ശോഭാ സുരേഷ്, ടി ബിന്ദു, ഗീത അപ്പുക്കുട്ടൻ, നൂറനാട് ഗ്രാമപഞ്ചായത്ത് അംഗം കെ കെ അനൂപ്, ആർ കെ ഐ എൽ എസ് ജി ഡി പ്രോജക്ട് ഡയറക്ടർ ജി വിഷ്ണുകുമാർ, ആർകെഐപിഐയു അസിസ്റ്റന്റ് എൻജിനീയർ പി കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി ഹരികുമാർ, ജനറൽ കൺവീനർ ഒ മനോജ്, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാഘവൻ, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.