
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.കോൺഗ്രസ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രിയുടെ പ്രതികരണം.കോൺഗ്രസിന്റെ ഡിസിസി പ്രസിഡണ്ട് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോൾ, വി ഡി സതീശന്റെ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ വെറും ദിവാസ്വപ്നം മാത്രമാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ഉച്ചികുത്തി താഴെ പോകുമെന്നുമാണ് പാലോട് രവി തുറന്നടിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നോട്ടീസുമടിച്ച് വീടുകളിൽ ചെന്നാൽ ഒരാളും വോട്ട് ചെയ്യില്ലെന്നും, ആത്മാർത്ഥമായ ബന്ധങ്ങളില്ലെന്നും, എങ്ങനെ കാലുവാരാമെന്നാണ് എല്ലാവരുടെയും നോട്ടമെന്നും പാലോട് രവി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ മുഖം വികൃതമാണെന്നും ഒരാൾക്കും മറ്റൊരാളെ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും പാലോട് രവി ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെനന്നാണ് പാലോട് രവി പ്രസ്താവിച്ചത്. വാർഡിൽ ഇറങ്ങി നടക്കാൻ ആളില്ലെന്നും, വാർഡ് പ്രസിഡന്റുമാരുടെ ലിസ്റ്റ് വെറും ബോഗസ് ആയിരുന്നുവെന്നും, നാട്ടിൽ ഇറങ്ങിനടന്ന് ജനങ്ങളെ കണ്ട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ ആളുള്ളൂ എന്നും, വെറുതെ വീരവാദം പറഞ്ഞ് നടക്കാനേ ആകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ 100 സീറ്റ് പ്രവചനം കോൺഗ്രസിന്റെ ആത്മവിശ്വാസക്കുറവിനെ മറച്ചുവെക്കാനുള്ള ഒരു തന്ത്രം മാത്രമായേ കാണാനാകൂ. വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.