7 March 2026, Saturday

മണ്ണേ നമ്മളൊന്നായലിയുമ്പോൾ

ശ്രീകല മനോജ്
September 22, 2024 2:16 am

നിനക്കും മുകളിൽ ഇത്തിരി മുൻപുവരെ
ഞാനുണക്കാൻ വിരിച്ചിട്ട നനഞ്ഞ സ്വപ്നങ്ങളുടെ
ചീതൻ മണമുണ്ടായിരുന്നു
രുചിക്കൂട്ടുകളുടെ സുഗന്ധങ്ങളിലേക്ക്
മാടി വിളിക്കുന്നൊരടുക്കള
ഒരുരുള കൂടിയെന്റെ കുട്ടിയേ
എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു
ഹെയർപിൻ വളവു കടന്നുവരുന്നൊരു
തെക്കൻകാറ്റ്
കാപ്പിപ്പൂമണമെന്റെ ജനാലയ്ക്കൽ
പാത്തുവച്ചിട്ടുണ്ടായിരുന്നു
കാടകത്തിന്റെ നനുത്ത താരാട്ടിലേക്ക്
മഞ്ഞും നിലാവും
കൂട്ടിപ്പിടിച്ചുറങ്ങാൻ കിടന്നിട്ടുണ്ടായിരുന്നു
ഇരുളിലെപ്പോഴോ പേമാരിയാർത്തു
പുൽകിയപ്പോഴാണ്
ഭൂപടത്തിൽ നിന്ന് വേരറുക്കപ്പെട്ടൊരു നാട്
പ്രാണൻ വാരിപ്പിടിച്ച് ചുരമിറങ്ങിപ്പോന്നത്
കണ്ണേയെന്നു വിളിച്ചെന്റെ
വിരലിൽ കൊരുത്തൊരമ്മച്ചൂട്
വറ്റാത്ത കണ്ണീർപ്പുഴയായൊഴുകാൻ തുടങ്ങിയതും
ഇരുളിന്റെ ഹുങ്കാരമെന്നിൽ മുറിവുകളെഴുതുമ്പോൾ
നോവുറഞ്ഞ്, പ്രാണൻ പറിച്ചെറിഞ്ഞ്,
മണ്ണേ…നീയെന്നെ കെട്ടിപ്പിടിച്ച്
മടിത്തട്ടിലുറക്കാൻ തുടങ്ങുന്നു
കാടിറങ്ങിപ്പോയൊരു വസന്തത്തിന്റെ
നിലവിളിയൊച്ച നേർത്ത താരാട്ടായൊഴുകിപ്പടരുന്നു
എന്റെ ജീവനെയെന്നോർത്തോർത്തു തേങ്ങുമ്പോൾ
നീയെന്റെ വിരൽത്തുമ്പിലേക്ക്
ഒരു തളിർത്തെയ്യിനെ വരച്ചു ചേർക്കുന്നു
ചിറകിലാകാശം തുന്നിച്ചേർത്തൊരു കിളിച്ചുണ്ട്
നിറയെ പച്ചയെന്നതിനെ ഇക്കിളി കൂട്ടുന്നു
വെയിൽച്ചില്ലകളതിന്റെ പൂക്കാലത്തിലേക്ക്
ഒരുപിടി കവിതക്കുരുന്നുകളെ പെറ്റിടുന്നു
ഒരു മണ്ണുമാന്തിക്കുമിളക്കാനാവാത്തവിധം
മണ്ണേ, നമ്മളൊന്നായലിയുമ്പോൾ
പിറവിയുടെ പൊരുളിലേക്കൊരായിരം
പച്ചത്തെകൾ മുള പൊട്ടിയുയരുന്നു

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.