21 May 2024, Tuesday

Related news

May 20, 2024
May 13, 2024
May 12, 2024
May 11, 2024
May 7, 2024
May 7, 2024
May 5, 2024
May 3, 2024
April 30, 2024
April 30, 2024

തിളയ്ക്കുന്ന ചൂട്; വൈദ്യുതി ഉപയോഗം കുതിക്കുന്നു

എവിൻ പോൾ 
കൊച്ചി
April 30, 2024 9:45 pm

അത്യുഷ്ണത്തിനൊപ്പം സംസ്ഥാനത്ത് പ്രതിദിന വൈദ്യുതോപയോഗത്തിൽ വീണ്ടും സർവകാല റെക്കോഡ്. ഇന്നലെ രാവിലെ വരെയുള്ള സംസ്ഥാനത്തെ ഉപയോഗം 113.1592 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഈ മാസം ഒമ്പതിന് രേഖപ്പെടുത്തിയ 111.7951 ദശലക്ഷം യൂണിറ്റ് എന്ന റെക്കോഡാണ് ഇന്നലെ തിരുത്തിയത്. ഇതോടൊപ്പം പീക്ക് ടൈമിലെ വൈദ്യുതോപയോഗവും റെക്കോർഡ് കുറിച്ചു. വൈകീട്ട് ആറ് മുതൽ 11 മണി വരെയുള്ള സമയത്ത സംസ്ഥാനത്ത് ഉപയോഗിച്ച് തീർത്തത് 5646 മെഗാവാട്ട് വൈദ്യുതിയാണ്.

ഏപ്രിൽ മാസത്തെ ആകെ വൈദ്യുതോപയോഗം 3076.7639 ദശലക്ഷം യൂണിറ്റായി ഉയർന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മാസം വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസം മൂന്ന് തവണ മാത്രമാണ് വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ നിലനിർത്താനായത്. അത്യുഷ്ണത്തിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണം കൂടി നിലനിന്നതിനാൽ വൈദ്യുതോപയോഗം കുതിച്ചുയരുകയായിരുന്നു.

നിലവിൽ പ്രതിദിനം ശരാശരി 106.1298 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യമായി വരുന്നുണ്ട്. വേനൽ മഴ കനിഞ്ഞില്ലെങ്കിൽ വൈദ്യുതോപയോഗം നിയന്ത്രിക്കാനാകാതെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങും. പുറമേ നിന്ന് എത്തിക്കേണ്ടി വരുന്ന വൈദ്യുതിയുടെ അളവ് ക്രമാതീതമായി ഉയരുമെന്നതാണ് പ്രതിസന്ധിക്ക് കാരണം. പീക്ക് അവറിൽ വൈദ്യുതോപയോഗം ഉയരുന്നത് അമിത ലോഡ് മൂലം ഫീഡറുകളിൽ തകരാർ സംഭവിക്കാനും ഇടയാക്കുന്നുണ്ട്.

സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ വലിയൊരു പങ്കും പുറത്തുനിന്നാണ്. ശരാശരി 85.192 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബിക്ക് ഇങ്ങനെ എത്തിക്കേണ്ടതായി വരുന്നത്. ആഭ്യന്തര വൈദ്യുതോല്പാദനം ശരാശരി 20.9378 ദശലക്ഷം യൂണിറ്റായി ഉയർത്തിയെങ്കിലും വൈദ്യുത പദ്ധതികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. സംസ്ഥാനത്ത് വൈദ്യുത പദ്ധതികളുള്ള ജലാശയങ്ങളിലെല്ലാമായി അവശേഷിക്കുന്നത് 1423.487 ദശലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനാവശ്യമായ ജലമാണ്. ആഭ്യന്തര ഉല്പാദനം പരമാവധി 25 ദശലക്ഷം യൂണിറ്റായി വർധിപ്പിച്ചാലും ഉപയോഗം കുറയ്ക്കാതെ സംസ്ഥാനത്തെ ആവശ്യകത പരിഹരിക്കാനാവില്ല.

Eng­lish Sum­ma­ry: boil­ing heat; Elec­tric­i­ty usage is soaring
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.