3 May 2024, Friday

വാട്ടർ അതോറിറ്റിക്ക് പ്രതിവര്‍ഷം 200 കോടിയുടെ വരുമാന നഷ്ടം

Janayugom Webdesk
കണ്ണൂർ
September 16, 2022 9:56 pm

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴായി പോകുന്നതിലൂടെ വാട്ടർ അതോറിറ്റിക്ക് ഉണ്ടാകുന്നത് ഒരു വർഷം ഏകദേശം 200 കോടി രൂപയുടെ വരുമാന നഷ്ടം. കുടിവെള്ളപൈപ്പ് പൊട്ടുന്നത് കാരണം സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടുന്നത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നതോടൊപ്പം വകുപ്പിന് വൻ വരുമാന നഷ്ടം ഉണ്ടാവുകയുമാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി കുടിവെള്ളപൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിലൂടെയും ശുദ്ധജലം പാഴായി പോകുന്നുണ്ട്. ചോർച്ച മൂലം 20–25 ശതമാനം വെള്ളം നഷ്ടപ്പെടുന്നതായാണ് കണക്ക്. ഇത് പ്രകാരമാണ് 200 രൂപയുടെ നഷ്ടം വകുപ്പ് കണക്കാക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തും വകുപ്പിന് വരുന്ന നഷ്ടം മനസിലാക്കിയും ശാശ്വതപരിഹാരത്തിനായി പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്രവൃത്തികൾ വകുപ്പ് സമയബന്ധിതമായി നടത്തുന്നുണ്ട്.

പഴകിയ പൈപ്പുകളും പമ്പ് സെറ്റുകളും മാറ്റി പുതിയവ സ്ഥാപിക്കുവാനുള്ള നടപടികൾ കിഫ്ബി, അമൃത് തുടങ്ങിയവ വഴിയാണ് സ്വീകരിക്കുന്നത്. കാലപ്പഴക്കം ചെന്ന പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ നടപ്പിലാക്കി വരുന്നുമുണ്ട്. പുതുതായി സ്ഥാപിക്കുന്നത് ആവശ്യമായ മർദ്ദം താങ്ങുന്ന ടെസ്റ്റ് ചെയ്ത് ഗുണനിലവാരം ഉറപ്പാക്കിയ പൈപ്പുകളാണ്. കൂടാതെ പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷം ഫീൽഡ് ടെസ്റ്റ് നടത്തി മർദ്ദം താങ്ങുന്നുണ്ടോയെന്നും ചോർച്ചയില്ലെന്നും ഉറപ്പ് വരുത്താറുണ്ടെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ഒരു കോടിക്ക് മുകളിലുള്ള എല്ലാ പ്രവൃത്തികൾക്കുമുള്ള പൈപ്പുകൾ സെന്‍ട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി (സിഐപിഇടി) എന്ന അംഗീകൃത സ്ഥാപനത്തിൽ പരിശോധന നടത്താറുമുണ്ട്. എങ്കിലും കാലപ്പഴക്കം കൊണ്ട് പൈപ്പുകളിലൂടെയും ജോയിന്റ് വാൽവുകളിലൂടെയും ജലചോർച്ച സംഭവിക്കാറുണ്ടെന്നും വിവരം ശ്രദ്ധയിൽപ്പെടുന്നതിനുസരിച്ച് സമയബന്ധിതമായി മാറ്റാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Eng­lish Sum­ma­ry: 200 crore rev­enue loss to water author­i­ty annually
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.