3 May 2024, Friday

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

Janayugom Webdesk
തിരുവനന്തപുരം
February 9, 2022 9:37 am

പുതിയ കുടിവെള്ള കണക്ഷൻ, സിവറേജ് കണക്ഷൻ എന്നിവയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജലഗുണനിലവാര പരിശോധനയ്ക്കുള്ള അപേക്ഷകള്‍ക്കൊപ്പം പണവും ഓണ്‍ലൈനായി നല്‍കാം. ഇതുൾപ്പെടെ കേരള വാട്ടർ അതോറിറ്റിയിൽ ഉപഭോക്താക്കൾക്ക് സമ്പൂർണ ഡിജിറ്റൽ സേവനം നൽകാനും സേവനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഭൗതിക സമ്പർക്കം ഒഴിവാക്കാനുമുള്ള നടപടികൾ പൂർത്തിയായി.

കേരളം സമ്പൂർണ ഡിജിറ്റൽ ഭരണ സംസ്ഥാനമാകുന്നതുമായി ബന്ധപ്പെട്ട്, ഉപഭോക്തൃ സേവനങ്ങൾ പൂർണമായും ഡിജിറ്റൽ രീതിയിൽ ലഭ്യമാക്കാനായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരമാണ് നടപടികൾ. കോവിഡ് പ്രോട്ടോക്കോൾ, ഹരിത പ്രോട്ടോക്കോൾ എന്നിവ പൂർണമായി പാലിക്കുന്നതിന്റെ കൂടി ഭാഗമായാണ് സമ്പൂർണ ഡിജിറ്റൽ സേവനം നൽകുന്നത്. ഉപഭോക്താക്കൾക്കുള്ള എല്ലാ ബില്ലുകളും രസീതുകളും സർട്ടിഫിക്കറ്റുകളും പരാതികളും അപേക്ഷകളും ഡിജിറ്റലായി ലഭ്യമാക്കും. എല്ലാ ഓൺലൈൻ സേവനങ്ങൾക്കും ഔദ്യോഗിക വെബ്‌സൈറ്റിൽ ഡാഷ് ബോർഡ് നൽകും.

വാട്ടർ ചാർജ് വെബ്‌സൈറ്റിലെ ഇ‑പേ ലിങ്ക് വഴിയോ യുപിഐ ആപ്പുകൾ വഴിയോ ഓൺലൈനായി അടയ്ക്കാം. വാട്ടർ ബില്ലുകൾ, ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പരിൽ എസ്എംഎസ് ആയി ലഭിക്കും. വാട്ടർ ചാർജ് അടയ്ക്കാനും മറ്റുള്ള ഓൺലൈൻ സേവനങ്ങൾ ലഭിക്കാനും www.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.

പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 1916 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാം. പുതിയ കണക്ഷൻ ലഭിക്കാൻ വാട്ടർ അതോറിറ്റി ഓഫിസുകളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഇ‑ടാപ്പ് എന്ന പേരിൽ നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടത്തിൽ രണ്ടു സെക്ഷൻ ഓഫീസുകളിൽ മാത്രം പരീക്ഷണാർത്ഥം നടപ്പിലാക്കിയ ഓൺലൈൻ കണക്ഷൻ സൗകര്യം എല്ലാ കണക്ഷനുകൾക്കും ലഭ്യമാക്കുകയാണ്.

eng­lish summary;Customer ser­vice at the Water Author­i­ty is now at your fingertips

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.