19 May 2024, Sunday

Related news

May 18, 2024
May 16, 2024
May 15, 2024
May 15, 2024
May 14, 2024
May 14, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024

അഞ്ച് വർഷത്തിനിടെ ജീവൻ നഷ്ടമായത് 43000 പേർക്ക്; അമിത വേഗത കഴിഞ്ഞാൽ അപകടകാരി  തെറ്റായ ദിശയിലുള്ള ഡ്രൈവിങ് 

പ്രദീപ് ചന്ദ്രൻ 
കൊല്ലം
July 13, 2023 9:20 pm
രാജ്യത്തെ റോഡുകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ വരുത്തിവയ്ക്കുന്നത് അമിത വേഗതയാണെങ്കിൽ രണ്ടാമത്തെ വില്ലൻ തെറ്റായ ദിശയിലുള്ള ഡ്രൈവിങ്. 2017 നും 2022 നും ഇടയിൽ ഇത്തരത്തിലുള്ള അപകടങ്ങളുടെ ഫലമായി ജീവൻ നഷ്ടപ്പെട്ടത് 43,000 പേർക്കാണെന്ന് റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ’ ഇന്ത്യയിലെ റോഡപകടങ്ങൾ’ എന്ന റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എക്സ്പ്രസ് ഹൈവേയിലും ദേശീയ പാതകളിലും ഉണ്ടാകുന്ന അപകടങ്ങളിൽ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. 2021 ൽ ദേശീയ പാതകളിൽ ഉണ്ടായ അപകടങ്ങളിൽ 44 ശതമാനവും തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങ് മൂലമായിരുന്നു.
ഡൽഹി — മീററ്റ് എക്സ്പ്രസ് വേയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾ മരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതാണ്. പുലർച്ചെ ആറിനുണ്ടായ അപകടത്തിൽ തെറ്റായ ലെയ‌്നിലൂടെ പാഞ്ഞു വന്ന ബസ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരെ കൊണ്ടു പോകുന്ന കോൺട്രാക്റ്റ് കാര്യേജ് ഗാസിപൂരിലെ ഒരു പമ്പിൽ നിന്ന് സിഎൻജി നിറച്ച ശേഷം ഏതാണ്ട് എട്ട് കിലോമീറ്ററോളം തെറ്റായ ദിശയിൽ സഞ്ചരിച്ചുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ഡൽഹിയിൽ നിന്ന് തിരിച്ചു പോകുന്ന ലെയ്‌നിലൂടെയാണ് ബസ് സഞ്ചരിച്ചിരുന്നത്. എതിരെ വാഹനം വരില്ലെന്ന് ഉറപ്പുള്ള മൂന്ന് ലെയ്‌നുകളിലൊന്നിലൂടെ പോവുകയായിരുന്ന കാർ, ദിശ തെറ്റിവന്ന ബസിനെ കണ്ട് വെട്ടിത്തിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എക്സ്പ്രസ് ഹൈവേയിലെ അംഗീകൃത വേഗം 120 കി. മീറ്ററാണ്.
നഗരങ്ങളോട് അടുത്തു കിടക്കുന്ന ദേശീയ പാതകളിൽ ഇത്തരത്തിലുള്ള അപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തിരക്ക് മറികടക്കാനും ഏതാനും കിലോമീറ്റർ ലാഭിക്കാനും വേണ്ടി ഡ്രൈവർമാർ കാട്ടുന്ന ’ വളഞ്ഞ വഴി’ യാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
ഇത്തരത്തിൽ അപകടം വരുത്തി വയ്ക്കുന്ന ഡ്രൈവർമാർക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തണമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ വാദിക്കുന്നു. ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താനായി ഹൈവേകളിലുടനീളം നിർമ്മിത ബുദ്ധി ക്യാമറകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഇത്തരം അപകടങ്ങൾ അടിവരയിടുന്നു. കേരളത്തിൽ ഇത്തരത്തിലുള്ള അപകടങ്ങൾ വരുത്തിവയ്ക്കുന്നതിൽ ഏറിയ പങ്കും ആംബുലൻസുകളാണ്.
തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങിനെ തുടർന്നുള്ള അപകടങ്ങളിൽ 2017ൽ 9527 പേർ മരിച്ചു. 2018 ൽ 8764, 2019 ൽ 9201, 2020 ൽ 7332, 2021 ൽ 8122 എന്നിങ്ങനെയാണ് മരണനിരക്ക്. 2022 ലെ റോഡ് ക്രാഷ് ഡേറ്റ കേന്ദ്ര സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
eng­lish sum­ma­ry; 43000 peo­ple lost their lives in five years
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.