2 May 2024, Thursday

ഒറ്റ മിസ്ഡ് കോളില്‍ 50 ലക്ഷം തട്ടി: പുതിയ രീതി കണ്ടെത്തി സൈബര്‍ തട്ടിപ്പുകാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2022 11:26 pm

രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ തട്ടിപ്പുകളിലൊന്നില്‍ ഡല്‍ഹി സ്വദേശിക്ക് നഷ്ടമായത് 50 ലക്ഷം രൂപ. മറ്റ് സൈബര്‍ തട്ടിപ്പില്‍ നിന്നും വ്യത്യസ്തമായി ഈ സംഭവത്തില്‍ തട്ടിപ്പുകാര്‍ വ്യക്തിയോട് ഒടിപി ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണില്‍ പലതവണ മിസ്ഡ് കോള്‍ നല്‍കിയാണ് ഈ സംഘം 50 ലക്ഷം രൂപ തട്ടിയെടുത്തത്.
രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്ന ഝാര്‍ഖണ്ഡിലെ ജംതാര മേഖല കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാണ് തട്ടിപ്പിനിരയായത്. രാത്രി ഏഴുമുതല്‍ രണ്ട് മണിക്കൂര്‍ നിരവധി മിസ്ഡ് കോളുകള്‍ വന്നു. ചില കോളുകള്‍ക്ക് പ്രതികരിച്ചു. ചിലത് ഒഴിവാക്കി. പിന്നാലെ ഫോണില്‍ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ഡെബിറ്റ് ചെയ്തതായി സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സിം സ്വാപ്പ് അല്ലെങ്കില്‍ സിം ക്ലോണിങ് നടന്നിരിക്കാമെന്ന് പൊലീസ് പറയുന്നു. തട്ടിപ്പുകാര്‍ അനധികൃതമായി ഉപഭോക്താവിന്റെ സിം കാര്‍ഡിന്റെ ആക്‌സസ് നേടുന്നതാണിത്. ഇതിലൂടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിനായി ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് നേടിയേക്കാം. ഇത്തരം ഡ്യൂപ്ലിക്കേറ്റ് സിമ്മില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നത്. ഓഫറുകളുടെ പേരില്‍ ഇവര്‍ ഉപഭോക്താവിന്റെ വിശദാംശങ്ങള്‍ കൈക്കലാക്കിയിരിക്കാമെന്നും പൊലീസ് പറഞ്ഞു. 

സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരുമായി പങ്കുവയ്ക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൊബൈല്‍ നെറ്റ്‌വര്‍ക്കിന്റെ കാര്യത്തില്‍ ജാഗ്രത വേണം. ഫോണില്‍ കുറച്ചുനേരം അധികം നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ടെലികോം കമ്പനിയെ വിളിച്ച്‌ പരാതിപ്പെടണമെന്നും വിദഗ്ധര്‍ പറയുന്നു. തന്റെ പേരില്‍ ഡ്യൂപ്ലിക്കേറ്റ് സിം ആരും എടുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

Eng­lish Sum­ma­ry: 50 lakhs in one missed call: Cyber ​​fraud­sters have found a new method

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.