28 April 2024, Sunday

Related news

March 28, 2024
March 6, 2024
March 2, 2024
February 24, 2024
February 12, 2024
December 20, 2023
December 19, 2023
December 18, 2023
November 17, 2023
September 12, 2023

സപ്ലൈകോയ്ക്ക് 500 കോടിയുടെ പാക്കേജ് അനുവദിക്കണം: ഡപ്യൂട്ടി സ്പീക്കര്‍

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
February 12, 2024 10:25 pm

സപ്ലൈകോ സംരക്ഷിക്കുന്നതിന് ഒരു പാക്കേജ് എന്ന നിലയില്‍ 500 കോടി രൂപയെങ്കിലും വകയിരുത്തണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കെ സ്റ്റോര്‍ വ്യാപകമാക്കാനും അതിലൂടെ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ വില്പന നടത്തി കൂടുതല്‍ സേവനങ്ങള്‍ ഉറപ്പാക്കാനും കഴിയണം. സപ്ലൈകോയെ സംരക്ഷിക്കുന്നതിനുള്ള ധാര്‍മ്മികമായ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു.

റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വര്‍ധിപ്പിച്ച് കുറഞ്ഞത് രണ്ടുമാസത്തെയെങ്കിലും ഉപഭോഗത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനാവശ്യമായ വലിയ ഇടപെടല്‍ നടത്തണം. ഇതിനുതകുന്ന ഒരു പ്രത്യേക പാക്കേജ് ബജറ്റില്‍ അനുവദിക്കണം. രൂപഭേദം വരുത്തിയ നെല്‍വയലുകള്‍ സമയബന്ധിതമായി പൂര്‍വസ്ഥിതിയിലാക്കുന്നതിന് പ്രായോഗികമായി സാധ്യമാകാത്ത സ്ഥിതിയാണ്. ഇതു പരിഹരിക്കുന്നതിന് ചാക്രിക സ്വഭാവത്തില്‍ ബജറ്റില്‍ അനിവാര്യമായ തുക വകയിരുത്തണം. അനധികൃതമായി ഭൂപരിവര്‍ത്തനം നടത്തിയവര്‍ക്കെതിരെ റവന്യു റിക്കവറി നടപടി സ്വീകരിച്ച് തുക വീണ്ടെടുക്കാനും കഴിയണം.

കര്‍ഷകത്തൊഴിലാളി ആനുകൂല്യം കൊടുക്കാന്‍ ആവശ്യമായ തുക ഉറപ്പാക്കണം. വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിനും പരിഹാരമുണ്ടാകണം. കര്‍ഷകര്‍ക്ക് നേരിട്ട് സഹായം ഉറപ്പാക്കുന്ന കൃഷിവകുപ്പിന്റെ തനത് പദ്ധതികളായ പച്ചക്കറി വികസനം. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം, ഞങ്ങളും കൃഷിയിലേക്ക്, ഉല്പാദന ബോണസ്, റോയല്‍റ്റി തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകയിരുത്തണമെന്നും ചിറ്റയം ആവശ്യപ്പെട്ടു.
ആസ്തിവികസന ഫണ്ടുമായി ബന്ധപ്പെട്ട് എംഎല്‍എമാര്‍ നിശ്ചയിക്കുന്ന പദ്ധതികളെ ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയാണ്. എംഎല്‍എമാര്‍ക്കുള്ള അവകാശത്തെ കവര്‍ന്നെടുക്കാനുള്ള ബോധപൂര്‍വമായ പരിശ്രമമാണോ എന്ന് ശങ്കിക്കേണ്ടയിരിക്കുന്നു. ഇക്കാര്യത്തില്‍ ധനമന്ത്രി ഇടപെടണം.

റേഷന്‍ വിഹിതം വെട്ടിക്കുറച്ച് 57 ശതമാനം കാര്‍ഡുടമകളെ റേഷന്‍ സമ്പ്രദായത്തില്‍ നിന്നും പുറത്താക്കി, നിയമപരമായി കിട്ടേണ്ട അരി ഇല്ലാതാക്കിയ ബിജെപി ഭാരത് അരിയുമായി ഇപ്പോള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നാല്, 10, 24 രൂപ നിരക്കില്‍ യഥാക്രമം റേഷന്‍ കടകള്‍ വഴിയും സിവില്‍ സപ്ലൈസ് കടകള്‍ വഴിയും നല്‍കിയിരുന്ന അരിയാണ് ഫുഡ് കോര്‍പ്പറേഷന്‍ 29 രൂപയ്ക്ക് നല്‍കും എന്ന് പറയുന്നത്. ഇതിലൂടെ ജനത്തെ വഞ്ചിക്കുകയും കബളിപ്പിക്കുകയുമാണ്- ഡപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:500 crore pack­age should be allo­cat­ed to Sup­ply­co: Deputy Speaker
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.