4 May 2024, Saturday

Related news

May 4, 2024
May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 29, 2024

പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം: രണ്ട് മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2021 9:13 pm

പഞ്ചാബ് കോണ്‍ഗ്രസില്‍ കൂട്ടരാജി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പഞ്ചാബിലെ ആഭ്യന്തര കലഹങ്ങള്‍ ഒതുക്കി, പുതിയ മുഖവുമായി മുന്നോട്ടുപോകാമെന്ന രാഹുല്‍-പ്രിയങ്ക സഹോദരങ്ങളുടെ ശ്രമങ്ങളെല്ലാം തകരുന്നു.

അഴിമതിക്കാരെ പുതിയ മന്ത്രിസഭയിലും ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു രാജി വച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അമരിന്ദര്‍ സിങിനെ പുറത്താക്കി ചരണ്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതോടെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് വിശ്വസിച്ചിരുന്ന ദേശീയ നേതൃത്വത്തിന് സിദ്ദുവിന്റെ രാജി കനത്ത തിരിച്ചടിയായി.

സിദ്ദുവിന് പിന്തുണ അറിയിച്ച് രണ്ട് മന്ത്രിമാരടക്കം നിരവധി നേതാക്കള്‍ രാജി പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയുടെ ആഴം വര്‍ധിക്കുന്നുവെന്നുറപ്പായി. റസിയ സുല്‍ത്താന, പര്‍ഗത് സിങ് എന്നിവരാണ് മന്ത്രിസ്ഥാനം രാജിവച്ചത്. പിസിസി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചാഹല്‍, ജനറല്‍ സെക്രട്ടറിമാരായ യോഗിന്ദര്‍ ദിംഗ്ര, ഗൗതം സേഥ് എന്നിവരും സ്ഥാനങ്ങളൊഴിഞ്ഞു.


ഇതുകൂടി വായിക്കൂ: പഞ്ചാബ് കോണ്‍ഗ്രസ് ക്യാബിനറ്റ് മന്ത്രി റസിയ സുല്‍ത്താന രാജിവച്ചു


 

മണല്‍ മാഫിയയുടെ ഉറ്റതോഴനെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും ആരോപിച്ചിരുന്ന റാണ ഗുര്‍ജീത് സിങിനെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് സിദ്ദുവിനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ തീരുമാനമായിരുന്നു റാണയെ ഉള്‍പ്പെടുത്തിയതെന്നും ശക്തമായ പ്രതിഷേധമുയര്‍ത്തിയിട്ടും കളങ്കിതനെ സംരക്ഷിക്കുന്ന നിലപാടാണ് ഹൈക്കമാന്‍ഡും സ്വീകരിച്ചതെന്നും സിദ്ദുവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

കുപ്രസിദ്ധമായ ഖനന അഴിമതിയില്‍ റാണയ്ക്കും കുടുംബത്തിനും അവരുടെ കമ്പനികള്‍ക്കുമുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടര്‍ന്നാണ് 2018ല്‍ കഴിഞ്ഞ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. മുഖ്യമന്ത്രി ചന്നിയുടെ ബന്ധുവും ദിനാനഗര്‍ എംഎല്‍എയുമായ അരുണ ചൗധരിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും സിദ്ദുവിന്റെ അതൃപ്തിക്ക് കാരണമായി, അഡ്വക്കേറ്റ് ജനറലായി എപിഎസ് ഡിയോളിനെ നിയമിക്കുക കൂടി ചെയ്തതോടെ സ്ഥാനമൊഴിയാന്‍ സിദ്ദു തീരുമാനിക്കുകയായിരുന്നു. സിദ്ദു ആംആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ എഎപി നേതൃത്വം തള്ളിയിട്ടുണ്ട്.

 

അമരീന്ദര്‍ ബിജെപിയിലേക്ക് ?

 

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട അമരിന്ദര്‍ സിങ് ബിജെപിയില്‍ ചേരുമെന്ന് സൂചന. ഇന്നലെ വൈകിട്ട് ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഓഫീസ് ഈ വാര്‍ത്തകള്‍ നിഷേധിച്ചു. കേന്ദ്രമന്ത്രിസഭയില്‍ അമരീന്ദറിനെ ഉള്‍പ്പെടുത്തുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്‍ഡിഎയില്‍ ചേരാന്‍ കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല നേരത്തെ അമരീന്ദറിനെ ക്ഷണിച്ചിരുന്നു.

 

Eng­lish Sum­ma­ry: Pun­jab Con­gress riots: Sev­er­al lead­ers resign, includ­ing two ministers

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.