2 May 2024, Thursday

Related news

April 19, 2024
March 31, 2024
March 1, 2024
December 9, 2023
December 3, 2023
November 19, 2023
November 15, 2023
November 14, 2023
November 7, 2023
October 31, 2023

കളമശ്ശേരി ബസ് കത്തിക്കൽ മൂന്ന് പ്രതികള്‍ കുറ്റക്കാർ

Janayugom Webdesk
July 28, 2022 10:34 pm

കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി. തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും. 2005 സെപ്റ്റംബർ ഒമ്പതിനാണ് കളമശ്ശേരിയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് സംഭവം.

എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ് ആണ് രാത്രി 9.30 ന് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടന കേസിൽ ജയിലിൽ കഴിയുന്ന മദനിയെ ജയിലിൽനിന്നും മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ കുറ്റകൃത്യം ചെയ്തത്.

ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേർത്ത് 2010 ഡിസംബറിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പോലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകൾ പിന്നീട് കാണാതായി. 2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്.

നിരവധി തീവ്രവാദ കേസുകളിൽ പ്രതിയായ തടിയന്റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. ബസ് തട്ടിയെടുക്കാൻ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനായിട്ടില്ല. മദനിയുടെ ഭാര്യ സൂഫിയ കേസിൽ പത്താം പ്രതിയാണ്. കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

Eng­lish summary;Three accused are guilty of burn­ing Kala­massery bus

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.