15 January 2026, Thursday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

കേരളത്തിന് വേണം മെച്ചപ്പെട്ട മാധ്യമ സംസ്കാരം

Janayugom Webdesk
November 29, 2023 5:01 am

കൊല്ലം ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ഏഴു വയസുകാരി അബിഗേൽ സാറയെ കണ്ടെത്തുംവരെ ഭാരിച്ച ഹൃദയവ്യഥയിലായിരുന്നു കേരളം. കാണാതായി 19 മണിക്കൂർ പിന്നിടും മുമ്പേ കുട്ടിയെ കണ്ടെത്താനായി. സഹോദരനോടൊപ്പം ട്യൂഷന് പോകുംവഴിയാണ് തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ദുഃഖകരമായ ആ വാർത്തയോടു ചേർന്ന്, കുട്ടിയുടെ വീട്ടിലെത്തി ചില മാധ്യമങ്ങൾ കാണിച്ച പരാക്രമങ്ങൾ മാധ്യമ മാന്യതയെക്കുറിച്ച് വീണ്ടും ഒട്ടേറെ ചോദ്യങ്ങൾക്ക് വഴിയൊരുക്കുന്നു. മകളെ കാണാതായി സംസാരിക്കാൻ കഴിയാതെ വിതുമ്പുന്ന അമ്മയോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ച് എന്തെങ്കിലും പറയിക്കാൻ ശ്രമിക്കുന്ന ചാനൽ റിപ്പോർട്ടർമാർ ഒരുവശത്ത്. എനിക്ക് കൂടുതലൊന്നും അറിയില്ല എന്ന് വിതുമ്പുന്ന അമ്മയുടെ ഇടറിയ സ്വരത്തെ ഘോഷിക്കുന്ന അവതാരകര്‍ മറുവശത്ത്. അമ്മയുടെ ഫോണിലേക്ക് വന്ന പണം ആവശ്യപ്പെട്ടുള്ള വിളിപോലും കേൾക്കാനാവാത്തവിധം ചോദ്യങ്ങളുടെ ബഹളമായിരുന്നു. അത് തത്സമയം കാണിക്കുന്നു. അവിടെക്കൂടിയ സ്ത്രീകളുള്‍പ്പെടെ ബന്ധുക്കളുടെ സ്വകാര്യതയെ ഒട്ടും മാനിക്കാതെ മുറികളിൽ കടന്നുള്ള ലൈവ് സംപ്രേഷണം. അജ്ഞാതന്റെ കോൾ വന്നു എന്ന് കേട്ടതോടെ കുട്ടിയെ കിട്ടി എന്നായി ചിലരുടെ ബ്രേക്കിങ്. വ്യാജവാർത്ത വ്യാപകമായി പരക്കുന്നു. ഒരു ഫോൺ സന്ദേശം വന്നു എന്ന് കേട്ടപ്പോഴേക്ക് അതാരുടേതാണ് എന്ന് പോലും നോക്കാതെ, ഒരു സ്ഥിരീകരണവും വരുത്താതെ കുട്ടിയെ കിട്ടി എന്ന ‘ബ്രേക്കിങ്’ പുറത്തുവിട്ട ചാനല്‍ പിന്നീട് ഉപദേശിച്ചത്, വ്യാജവാർത്ത പ്രചരിപ്പിക്കരുത് എന്ന്.


ഇതുകൂടി വായിക്കൂ: വിജയദശമിയും സമൂഹമാധ്യമങ്ങളും


സമൂഹമാധ്യമങ്ങളില്‍ ചാനലുകളുടെ റിപ്പോർട്ടിങ് രീതികൾക്കെതിരെ കനത്ത വിമർശനങ്ങൾ ഉയർന്നപ്പോൾ വീട്ടിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇനി കാണിക്കുന്നില്ല എന്ന് പറഞ്ഞ് ഒരുവിഭാഗം ദൃശ്യമാധ്യമങ്ങള്‍ പിൻവാങ്ങി. കാണിച്ച ദൃശ്യങ്ങൾ പിന്നീട് അവ്യക്തമാക്കി . ‘പാടില്ലായിരുന്നു’ എന്ന് ചില ചാനൽ അവതാരകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ എഴുതി. മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങളോ, നൈതിക വശങ്ങളോ തുടക്കക്കാരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോധ്യമുണ്ടാവണമെന്നില്ല. പക്ഷേ ഒരു വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി ലൈവ് കൊടുക്കുന്നതിനുമുമ്പ്, ഹൃദയമിടിപ്പിനെ നിശ്ചലമാക്കുന്ന ജീവിതാവസ്ഥയില്‍, സംസാരിക്കാൻ കഴിയാതെ നിൽക്കുന്നവരുടെ മുന്നിലേക്ക് മൈക്ക് നീട്ടുന്നതിന് മുമ്പ്, മനുഷ്യരുടെ സ്വകാര്യത എന്തെന്നും വൈകാരികാവസ്ഥകൾ എന്തെന്നും മനസിലാക്കാനുള്ള വകതിരിവ് വിവേകമതിയായ മനുഷ്യര്‍ പാലിക്കണം. ബ്രിട്ടനിലെ ഡയാന രാജകുമാരിയെ, മാധ്യമപ്രവർത്തകരാൽ കൊല്ലപ്പെട്ട പ്രശസ്ത എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രിൻസ് ഓഫ് വെയ്ൽസ് ആയിരുന്ന ചാൾസിനെ വിവാഹം കഴിച്ചതുമുതൽ ബ്രിട്ടനിലെ മാധ്യമപ്പട ഡയാനയുടെ പിന്നാലെയായിരുന്നു. അവർ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം അവർ ഒപ്പിയെടുത്തു. ഇവരുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും കടന്നു കയറി പാപ്പരാസികൾ എന്ന വിളിപ്പേരില്‍ കുപ്രസിദ്ധരായ ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍. ചാൾസുമായുള്ള വിവാഹ മോചനശേഷവും അവര്‍ ഡയാനയെ വിട്ടില്ല. സുഹൃത്തും കാമുകനുമായിരുന്ന ദോദി അൽ-ഫയാദിനൊപ്പം പാരീസിലായിരുന്ന ഡയാനയെ രാത്രിയാത്രയില്‍ ഒരുപറ്റം പാപ്പരാസികൾ പിന്തുടർന്നു. അവരിൽ നിന്ന് രക്ഷപ്പെടാൻ വേഗത്തില്‍ സഞ്ചരിച്ച കാർ ഒരു പാലത്തിന്റെ തൂണിലിടിച്ച് തകര്‍ന്നു. ഡയാനയുടെ മരണം ബ്രിട്ടനെ വേദനിപ്പിച്ചു. പതിനായിരങ്ങൾ ഡയാനക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. ആ ദുഃഖം മാധ്യമപ്രവർത്തകർക്കു നേരെയുള്ള രോഷമായി മാറി. പലർക്കും നേരെ കയ്യേറ്റശ്രമങ്ങളുണ്ടായി. ചില പത്രങ്ങളുടെ സർക്കുലേഷൻ തന്നെ ഏതാണ്ട് നിലച്ചു. ഇനി പാപ്പരാസികളുടെ ഫോട്ടോകൾ പ്രിന്റ് ചെയ്യില്ലെന്ന് ചില പത്രങ്ങൾക്ക് പ്രഖ്യാപിക്കേണ്ടി വന്നു. ശല്യപ്പെടുത്തുന്നതില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന് കാരണമായതും ഈ സംഭവമായിരുന്നു.


ഇതുകൂടി വായിക്കൂ: എന്‍ഡിടിവിയെ വിഴുങ്ങാന്‍ വിടരുത്


കുസാറ്റിലുണ്ടായ ദാരുണാപകടത്തില്‍ മരിച്ചവരുടെ പേരുകൾ ബ്രേക്കിങ് ന്യൂസ് ആയി സ്ക്രോൾ ചെയ്ത ചാനലുകളുടെ അനൗചിത്യവും വിമര്‍ശിക്കപ്പെട്ടിരുന്നു. നാട്ടിന്‍പുറങ്ങളില്‍ മരണം അറിയിക്കുന്നതിന് ഔചിത്യവും രീതികളുമുണ്ട്. വികസിതരാജ്യങ്ങളിൽ കൃത്യമായ പ്രോട്ടോകോൾ തന്നെയുണ്ട്. വേണ്ടപ്പെട്ടവരുടെ മരണം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയുടെ നിമിഷമാണ്. അത് മനസിലാക്കി വേണം കൈകാര്യം ചെയ്യാൻ. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനും സ്വകാര്യതയ്ക്കും മേലെയല്ല സമൂഹത്തിന് അവരുടെ പേരറിയാനുള്ള അവകാശം. കേരളം കുറച്ചുകൂടി മെച്ചപ്പെട്ട മാധ്യമ സംസ്കാരം പ്രതീക്ഷിക്കുന്നുണ്ട്. അതിന് മാധ്യമങ്ങൾ പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ സ്വയം ചിന്തിച്ച് തിരുത്തിയേ പറ്റൂ. എങ്കില്‍ മാത്രമേ സാക്ഷരകേരളം സാംസ്കാരിക കേരളമായി മാറൂ. അല്ലാത്തപക്ഷം പാപ്പരാസികള്‍ എന്ന പരിഹാസത്തിന് നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ഇരയായിത്തീരും.

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.