5 May 2024, Sunday

വിജയദശമിയും സമൂഹമാധ്യമങ്ങളും

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
October 26, 2023 4:30 am

പതിവുപോലെ ഇത്തവണയും പൂജാദിനങ്ങൾ സമൂഹമാധ്യമങ്ങളിൽ കൊണ്ടാടപ്പെട്ടു. പൂജവയ്പിന്റെയും എടുപ്പിന്റെയും വിദ്യാരംഭത്തിന്റെയും നിലവിളക്ക് സഹിതമുള്ള വിശേഷങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടു. ദുർഗാബൊമ്മകളും ബൊമ്മക്കൊലുവും പല പോസിലുള്ള ഫോട്ടോകളായി നിരന്നുനിന്നു. ഗാസയിലെ നിലവിളികളെ തോല്പിക്കുന്ന സംഗീതാരവങ്ങൾ അവതരിപ്പിക്കപ്പെട്ടു. സാംസ്കാരിക നായകരുടെ മടിയിലിരുന്നു പൊട്ടിക്കരയുന്ന കുഞ്ഞുങ്ങളെ പൂകൊണ്ടും പുഞ്ചിരികൊണ്ടും സമർത്ഥമായി മറച്ചു വച്ച് മാന്ത്രിക കാമറകൾ വിളയാട്ടം നടത്തി. അച്ചടിമാധ്യമങ്ങൾ പതിവ് വാഴ്ത്തുകളുടെ മത്സരവേദിയിലായിരുന്നു. വിദ്യാരംഭം സവർണഹിന്ദുവിന്റെ ഒരു വീട്ടുവിശേഷം മാത്രമായിരുന്നുവെന്നും സ്ത്രീകൾപോലും ആ ഭവനങ്ങളിൽ അക്ഷര അയിത്തം അനുഭവിച്ചിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യം ഇക്കുറിയും തീണ്ടാപ്പാടകലെ നിന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ ചില നക്ഷത്രവെളിച്ചങ്ങൾ പ്രത്യക്ഷപ്പെട്ടു. അവയിലൊന്ന് അയ്യൻകാളിയുടെയും പഞ്ചമിക്കുഞ്ഞിന്റെയും ചിത്രം വരച്ചു ചേർത്തുകൊണ്ടുള്ള പോസ്റ്റായിരുന്നു. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്റെ പേരാണ് അക്ഷരമെന്ന് ആ പോസ്റ്റ് പരസ്യപ്പെടുത്തി. വി എ ബാലകൃഷ്ണന്റെ പോസ്റ്റിൽ സര്‍ക്കാർ സംവിധാനങ്ങളിൽ നിന്നും ദുർഗാപൂജ, ആയുധപൂജ, ഗ്രന്ഥപൂജ തുടങ്ങിയ അന്ധവിശ്വാസ ആചാരങ്ങളെ എടുത്തുകളയണമെന്നാണ് ആവശ്യപ്പെട്ടത്. ഇത് ശ്രദ്ധേയമായ ഒരു അഭിപ്രായമായിത്തോന്നി.

വിവിധ മതവിശ്വാസമുള്ള കുട്ടികൾ പഠിക്കുന്ന പല സർക്കാർ ഐടിഐകളിലും ഇക്കുറി ഡയറിപൂജയും ഉപകരണപൂജയും നടത്തുകയുണ്ടായി. ഇത് നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രവണതയാണ്. മരപ്പണി, ലോഹപ്പണി തുടങ്ങി പാരമ്പര്യ കുലത്തൊഴിലായി അടിച്ചേല്പിച്ചിരുന്ന സർഗാത്മക ജീവിതമാർഗങ്ങളെ ജാതിവ്യവസ്ഥയിൽ നിന്നും മോചിപ്പിച്ച് എല്ലാവർക്കുമായി തുറന്നുകൊടുത്ത സ്ഥാപനങ്ങളാണ് നമ്മുടെ തൊഴിൽപഠന കേന്ദ്രങ്ങൾ. അവിടേക്ക് ഹിന്ദുത്വം ഒളിച്ചു കടത്തുന്ന പരിപാടിയാണ് ഡയറിപൂജയും ഉപകരണപൂജയും. സർക്കാർ സ്കൂളുകളിലേക്കും ഇത്തരം മതവിക്രിയകൾ കടന്നു കയറിയേക്കുമെന്നതിന്റെ സൂചനയാണിത്. സമരകവിതയുടെ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു. പൊരുതി നേടിയതാണ് അക്ഷരം, ആരും താലത്തിൽ വിളമ്പിയിട്ടില്ല എന്നവർ വിളിച്ചുപറഞ്ഞു. ഞങ്ങളുടെ വിദ്യാദേവത നിങ്ങളുടെ സാങ്കല്പിക സരസ്വതിയല്ല, പെൺകുട്ടികളുടെ പള്ളിക്കൂടം സ്ഥാപിച്ച സാവിത്രി ഫൂലെയായാണെന്ന് സ്ഥാപിക്കുന്ന വിശദമായ മറ്റൊരു പോസ്റ്റും സമൂഹമാധ്യമങ്ങളിൽ പൂജാദിവസങ്ങളിൽ വായിക്കപ്പെട്ടു. പിന്നാക്കക്കാർക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശ്രീമൂലം പ്രജാസഭയിൽ കുമാരനാശാൻ നടത്തിയ പ്രസംഗവും ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. യുക്തിചിന്തയുടെ പോസ്റ്റ്, പുസ്തകം എന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പുസ്തകം അടച്ചുവച്ച് പൂവിട്ടു പൂജിക്കാനുള്ളതല്ലെന്നും തുറന്നുവായിച്ച് വിശകലനം ചെയ്ത് അറിവ് നേടാനുള്ളതാണെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും ഈ പോസ്റ്റ് പറയുന്നു.


ഇതുകൂടി വായിക്കൂ: നമ്മൾ പ്രതിമകളാകാതിരിക്കാൻ ശബ്ദിക്കുക, പോരാടുക


വർണബാഹ്യരായ അവർണ ജനകോടികൾ അറിവിന്റെ വാതായനം തുറന്നത് ത്രൈവർണികരുടെ വിദ്യാരംഭത്തിലൂടെ ആയിരുന്നില്ലെന്നും വിപുലമായ പോരാട്ടങ്ങളിലൂടെ ആയിരുന്നു എന്നും ടി എസ് ശ്യാംകുമാർ സ്വന്തം പോസ്റ്റിൽ ഉറപ്പിച്ച് പറഞ്ഞു. വിജയദശമി ആശംസയ്ക്ക് പകരം അയ്യൻകാളിയുടെയും പഞ്ചമിയുടെയും ചിത്രം സഹിതം വിജയപഞ്ചമി ദിനം ആശംസിച്ചു കാരായി രാജൻ. വീണയല്ല, പാതിവെന്ത ബെഞ്ചാണ് വിദ്യയുടെ ജനകീയ പ്രതീകമെന്നും പഞ്ചമിയുടെ സ്കൂൾ പ്രവേശത്തോടെ ആധുനിക കേരളത്തിന്റെ വിദ്യാരംഭം കുറിച്ചുവെന്നും കൃഷ്ണൻ കേളോത്ത്. ഏറ്റവും രസകരമായി തോന്നിയത് മട്ടന്നൂർ നഗരസഭാ ലൈബ്രറി കമ്മിറ്റി ഇറക്കിയ ഒരു വിദ്യാരംഭം അപേക്ഷാഫോറമാണ്. മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. അപ്പർ പ്രൈമറി സ്കൂളിൽ നടത്തുന്ന വിദ്യാരംഭം പരിപാടിയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. വിദ്യാരംഭത്തിൽ വിവിധ മതസമ്മതം നേടുന്ന തരത്തിലായിരുന്നു അപേക്ഷ ക്രമീകരിച്ചിരുന്നത്. വിദ്യാരംഭം എങ്ങനെ വേണം? 1. ഹരീ ശ്രീ ഗണപതായേ നമ:, 2. അല്ലാഹു അക്ബർ, 3. യേശുവേ സ്തുതി, 4. അമ്മ, അച്ഛൻ, അ, ആ, ഇ, ഈ, 4. ഇംഗ്ലീഷ് അക്ഷരമാലകൾ (A, B, C, D) ഇതായിരുന്നു മാതൃക. ഇങ്ങനെ ചെയ്യുന്നത് ഹിന്ദുമത വിരുദ്ധമെന്നുപറഞ്ഞ് നഗരസഭയ്ക്കെതിരെ ഹൈന്ദവീയം ഫൗണ്ടേഷൻ ഹൈ ക്കോടതിയിൽ പോവുകയും, മാതാപിതാക്കള്‍ക്ക് അവരവരുടെ പ്രാർത്ഥനയനുസരിച്ച് എഴുതിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ഇക്കാര്യം സംഘാടകർ ഉറപ്പാക്കണമെന്നും വിധിയുണ്ടാവുകയും ചെയ്തിട്ടുണ്ട്. അമ്മ, അച്ഛൻ, അ, ആ, ഇ, ഈ എന്ന അക്ഷരരൂപങ്ങളാണ് അധികം രക്ഷകർത്താക്കളും ആവശ്യപ്പെട്ടതെന്നത് ആശ്വാസകരം. ഇതൊക്കെയായിരുന്നു ഇക്കുറി സമൂഹമാധ്യമങ്ങളിലെ ദുർഗാഷ്ടമി വിശേഷങ്ങൾ. ചെറുത്തുനില്പുകൾക്കും ബോധ്യപ്പെടുത്തലുകൾക്കും സാമൂഹമാധ്യമങ്ങളിൽ ഇനിയും ഇടം അവശേഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.