ദത്തുവിവാദ കേസിൽ കുഞ്ഞിന്റെയും മാതാപിതാക്കളുടെയും ഡിഎൻഎ പരിശോധന ഫലം ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്ല്യൂസി) ഇന്ന് കോടതിയെ അറിയിക്കും. തിരുവനന്തപുരം കുടുംബ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് മൂവരുടെയും ഡിഎൻഎ പരിശോധിക്കാൻ സിഡബ്ല്ല്യൂസിക്ക് കോടതി നിർദ്ദേശം നൽകിയത്. കുഞ്ഞ് തന്റേതു തന്നെയെന്ന് തെളിഞ്ഞതായി അനുപമ മാധ്യമങ്ങളോട് പറഞ്ഞു. നവംബർ 30നാണ് കേസ് പരിഗണിക്കുക.
ആന്ധ്രയിലുള്ള ദമ്പതികളുടെ പക്കൽ നിന്നും ഞായറാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച കുഞ്ഞ്, കുന്നുകുഴിയിലെ നിർമല ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണുള്ളത്. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ നടത്തിയ മൂവരുടെയും ഡിഎൻഎ പരിശോധന ഫലം ഇന്നലെ വൈകുന്നേരത്തോടെ സിഡബ്ല്ല്യൂസിക്ക് കൈമാറി. കുഞ്ഞിനെ കാണാൻ അനുപമ നൽകിയ അപേക്ഷയിൽ അനുമതി ലഭിച്ചു. പെട്ടെന്ന് കുഞ്ഞിനെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുഞ്ഞ് തന്റേതെന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത സന്തോഷമുണ്ടായതായും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
അനുപമയുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സമയോചിതമായി ഇടപെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. സർക്കാർ കേസിൽ കക്ഷിയല്ലാതിരുന്നിട്ടും കേസിന്റെ പ്രാധാന്യം മനസിലാക്കി ഇടപെടുകയായിരുന്നു. കുട്ടിയെ തിരികെ വേണമെന്ന അനുപമയുടെ ആവശ്യം കോടതിയെ അറിയിക്കുകയും ചെയ്തു, മന്ത്രി പറഞ്ഞു. കുട്ടിയെ തിരികെ നൽകിയ ആന്ധ്ര ദമ്പതികൾക്ക് അടുത്ത ദത്ത് നടപടികളിൽ മുൻഗണന നൽകണമെന്ന് കാരയോട് (സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി) ആവശ്യപ്പെട്ടിട്ടുണ്ട്. മാനുഷികമായ പരിഗണന അവർക്ക് ലഭിക്കണം. കുട്ടിയെ തിരിച്ചുകൊണ്ടുവരുന്ന ഘട്ടത്തിൽതന്നെ അതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 14 നാണ് സംഭവം പുറത്തുവിട്ട് അനുപമ മാധ്യമങ്ങളുടെ മുന്നിലെത്തിയത്. തന്റെ വീട്ടുകാർ തന്നെയാണ് കുഞ്ഞിനെ മാറ്റിയതെന്നായിരുന്നു അനുപമയുടെ ആരോപണം.
ENGLISH SUMMARY:Adoption controversy: DNA result will be reported to court today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.