30 April 2024, Tuesday

Related news

April 29, 2024
April 27, 2024
April 26, 2024
April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 10, 2024
April 10, 2024
April 9, 2024

ലക്ഷങ്ങളെ ബാധിക്കുന്നു: യുപി മദ്രസകൾക്കുള്ള ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
April 5, 2024 3:11 pm

ഉത്തർപ്രദേശിലെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായി, 2004ലെ യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി റദ്ദാക്കി. ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും യുപി, കേന്ദ്ര സർക്കാരുകൾക്കും മദ്രസ ബോർഡിനും നോട്ടീസ് അയച്ചുവെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

2004ലെ നിയമം മതേതരത്വത്തിന്റെ ലംഘനമായതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മദ്രസ വിദ്യാർത്ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. മദ്രസ ബോർഡിന്റെ ലക്ഷ്യങ്ങള്‍ നിയന്ത്രണ സ്വഭാവമുള്ളതാണെന്നും മതനിരപേക്ഷതയെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. 

മദ്രസകൾ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകൾ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മതേതര വിദ്യാഭ്യാസം നൽകുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതുതാൽപര്യ ഹരജിയുടെ ഉദ്ദേശമെങ്കിൽ, 2004ലെ മദ്രസ നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കലല്ല പരിഹാരമെന്നും കോടതി കൂട്ടിച്ചേർത്തു. മത വിദ്യാഭ്യാസം എന്നത് മതപരമായ പ്രബോധനമല്ലെന്നും ഹൈക്കോടതി ഉത്തരവ് 10,000 മദ്രസ അധ്യാപകരെയും 17 ലക്ഷം വിദ്യാർത്ഥികളെയും വലയ്ക്കുമെന്നും മദ്രസകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞു. 

മദ്രസ വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്നും സാർവത്രിക സ്വഭാവമല്ലെന്നും വിശാലാടിസ്ഥാനത്തിലുള്ളതല്ലെന്നും പറയുന്നത് തെറ്റാണെന്ന് സിംഗ്വി വാദിച്ചു. നിരോധനത്തിനായി മദ്രസകളെ ഒറ്റപ്പെടുത്തുന്നത് വിവേചനപരമാണെന്നും 2002ലെ അരുണ റോയ് vs യൂണിയൻ ഓഫ് ഇന്ത്യ വിധിയിൽ സുപ്രീം കോടതി അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വിശദമായി പരിഗണിക്കേണ്ടതാണെന്നും ജൂലൈ രണ്ടാം വാരത്തിൽ വിഷയം കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവെച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Eng­lish Sum­ma­ry: Affect­ing Lakhs: Supreme Court Stays Order on UP Madrasas

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.