
മധ്യപ്രദേശില്‍ സിറപ്പ് കഴിച്ച് ഗുരുതരാവസ്ഥയിലായി കോമയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന നാല് വയസുകാരന്‍ മരിച്ചു. ചിന്ദ്വാരയ്ക്ക് സമീപം ബെതുൽ സ്വദേശി ഹർഷ് ആണ് മരിച്ചത്. നാല് മാസത്തിലേറെയായി കോമയിലായിരുന്നു. നാഗ്പൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ എന്ന് ബെതുൽ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ മനോജ് ഹുർമഡെ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചിന്ദ്വാര ജില്ലയിലെ പരസിയയിൽ കോൾഡ്രിഫ് ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് ഛർദ്ദി, പനി തുടങ്ങിയ അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിരുന്നു. 2025 സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ കഫ് സിറപ്പ് കഴിച്ച് കുറഞ്ഞത് 24 കുട്ടികൾ മരിച്ചു. കുട്ടികളുടെ വൃക്കകൾക്ക് തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കോൾഡ്രിഫ് സിറപ്പ് സാമ്പിളിൽ 48.8 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ അടങ്ങിയതായാണ് കണ്ടെത്തൽ. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ചുമമരുന്ന് മധ്യപ്രദേശ് സർക്കാർ ബാൻ ചെയ്തിരുന്നു. കമ്പനി ഉടമയേയും മരുന്ന് ശുപാർശ ചെയ്ത ഡോക്ടറെയും അറസ്റ്റ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.