8 May 2024, Wednesday

Related news

January 27, 2024
December 17, 2023
October 8, 2023
February 16, 2023
February 16, 2023
January 5, 2023
December 21, 2022
December 13, 2022
December 6, 2022
November 21, 2022

ഇത്തവണയും ഗവര്‍ണറുടെ പതിവ് പ്രകടനം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
February 17, 2022 10:52 pm

സംസ്ഥാന സർക്കാരിന്റെ സുപ്രധാന നടപടികളിൽ ഇടങ്കോലിട്ട് വാർത്തകളിൽ ഇടംപിടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ പതിവ് പ്രകടനം ഇന്നലെയും മുടക്കിയില്ല. മന്ത്രിസഭായോഗം അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം സ്വീകരിച്ച് സർക്കാരിന് തിരികെ കൈമാറണമെന്നാണ് ചട്ടം. ഇന്ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഗവർണർ തന്നെ സർക്കാർ നയം വായിക്കണമെന്നതും ഭരണഘടനാപരമായ കീഴ്‌വഴക്കമാണ്. നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ സ്പീക്കര്‍ എം ബി രാജേഷ് ബുധനാഴ്ച ഗവർണറെ നേരിട്ട് കണ്ടിരുന്നു.

ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ രാജ്ഭവനിലെത്തി നയപ്രഖ്യാപന പ്രസംഗം കൈമാറി. വൈകുന്നേരത്തോടെ നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി നൽകില്ലെന്നു പറഞ്ഞ് രാഷ്ട്രീയ നാടകത്തിന് ഗവർണർ തിരികൊളുത്തി. ഇതോടെ നിയമസഭ സമ്മേളനം അനിശ്ചിതത്വത്തിലായെന്ന വാർത്തയും പ്രചരിച്ചു. ഗവർണറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ പൊതുഭരണവകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ മാറ്റി പകരം ശാരദാ മുരളീധരനെ സെക്രട്ടറിയായി നിയമിച്ചുള്ള സർക്കാരിന്റെ ഉത്തരവും ഇറങ്ങി. ഒരു മണിക്കൂറിനുശേഷം നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ഒപ്പിട്ടതായി രാജ്ഭവൻ മാധ്യമങ്ങളെ അറിയിച്ചു.

തിരുവനന്തപുരം:മുൻ കേന്ദ്രമന്ത്രി കൂടിയായ ഗവർണർ, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ സർവീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷന് അർഹരാവുമെന്ന ചട്ടം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതായും വാർത്ത പ്രചരിച്ചു. പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സിഎജിയേയും ബന്ധപ്പെട്ടുവത്രെ. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യം ഗവർണർ ഉന്നയിച്ചുവെന്നതായിരുന്നു പ്രചരിച്ച വാർത്ത.

ബിജെപി നേതാവായ ഹരി എസ് കർത്തയെ തന്റെ അഡീഷണല്‍ പി എ ആയി നിയമിക്കണമെന്ന് ആഴ്ചകൾക്ക് മുൻപ് ഗവർണർ ശുപാർശചെയ്തിരുന്നു. പ്രകടമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ രാജ്ഭവനിൽ നിയമിക്കുന്നതിന് തടസമുണ്ടെന്ന നിയമോപദേശം ലഭിച്ചതായി പൊതുഭരണ സെക്രട്ടറി ആർ ജ്യോതിലാൽ രാജ്ഭവനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീട് രാജ്ഭവൻ വ്യക്തതവരുത്തുകയും കർത്തയെ നിയമിക്കാനുള്ള അനുമതി സർക്കാർ നൽകുകയും ചെയ്തു. ഗവർണർ സർക്കാരിനു നൽകിയ മറ്റൊരു ശുപാർശയിന്മേൽ രാജ്ഭവനിലെ ഫോട്ടോഗ്രാഫർക്ക് സ്ഥിരം നിയമനം നല്‍കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകുകയും ചെയ്തിരുന്നു.

 

നയപ്രഖ്യാപന പ്രസംഗം ഭരണഘടനാ ബാധ്യത

നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കുന്നത് ഗവര്‍ണറുടെ ഭരണഘടനാ ബാധ്യതയാണ്. നിയമസഭ സമ്മേളനം ആരംഭിക്കാൻ മണിക്കൂറുകൾക്ക് മുൻപ് ഗവർണർ നടത്തിയ രാഷ്ട്രീയ നാടകത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. സർക്കാരിനെതിരെ പ്രതിപക്ഷത്തിന് ഇന്ധനം നൽകുന്ന ഗവർണറുടെ പതിവ് നീക്കമാണിതെന്നും യു‍ഡിഎഫ്-ബിജെപി ഒത്തുകളിയുണ്ടെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു.

 

YOU MAY ALSOLIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.