19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 16, 2024
May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 9, 2024

കേരളത്തിന്റെ കടമെടുപ്പ് പരിധി; ചര്‍ച്ചയ്ക്ക് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി\തിരുവനന്തപുരം
February 13, 2024 10:53 pm

കേരളത്തിന്റെ കടമെടുപ്പ് പരിധി ഉള്‍പ്പെടെ സഹകരണ ഫെഡറലിസത്തിന് തടസമായി നില്‍ക്കുന്ന സാമ്പത്തിക മേഖലയിലെ വിഷയങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ച് കേന്ദ്രം. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ചര്‍ച്ചകളിലൂടെ തര്‍ക്ക പരിഹാരം എന്ന നിര്‍ദേശം ജസ്റ്റിസുമാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് മുന്നോട്ടുവച്ചത്.
രാവിലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിഷയം ചര്‍ച്ചകളിലൂടെ പരിഗണിച്ചുകൂടേയെന്ന് ബെഞ്ച് കേന്ദ്രത്തോടും കേരളത്തോടും ചോദിച്ചു. ഒരു സംസ്ഥാനത്തിനു മാത്രമായി തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെങ്കില്‍ പരസ്പര സഹകരണത്തിന് മുന്നോട്ടു വരേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. നിര്‍ദേശം സ്വീകാര്യമെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ചര്‍ച്ചകള്‍ക്ക് കേന്ദ്രം സന്നദ്ധമെങ്കില്‍ കേരള സംഘം രാവിലെ ഡല്‍ഹിയില്‍ എത്തുമെന്നും വിഷയത്തിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ചര്‍ച്ചകള്‍ നാളെ ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ നിര്‍ദേശത്തിന് രണ്ടു മണിയോടെ മറുപടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണി അറിയിച്ചു. തുടര്‍ന്ന് രണ്ടുവരെ മാറ്റിവച്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേന്ദ്രം ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് എജി കോടതിയെ ബോധിപ്പിച്ചു. തുറന്ന ചര്‍ച്ചകളാണ് വേണ്ടതെന്നും ചര്‍ച്ചകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാകണം കേസിന്റെ തുടനടപടികളെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രവും കേരളവും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം കേസ് അടുത്തയാഴ്ച പരിഗണിക്കും.

കേരള സംഘത്തിന് ധനമന്ത്രി നേതൃത്വം നല്‍കും

സാമ്പത്തിക വിഷയങ്ങളിൽ സുപ്രീം കോടതി മുന്നോട്ടുവച്ച പരിഹാര ചർച്ചയ്ക്ക് നാലംഗ പ്രതിനിധി സംഘമായിരിക്കും കേരളത്തെ പ്രതിനിധീകരിക്കുക. ധനമന്ത്രി കെ എൻ ബാലഗോപാൽ നേതൃത്വം നൽകുന്ന സംഘത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരുമുണ്ടാകും.

സംസ്ഥാനം ഉന്നയിച്ച വിഷയങ്ങൾ സുപ്രീം കോടതി ഗൗരവമായി പരിഗണിച്ചുവെന്നതാണ് ചർച്ചാ നിർദേശത്തിൽനിന്ന് വ്യക്തമാകുന്നത്. ആദ്യഘട്ടത്തിൽ കേരളത്തിന്റെ ഹർജിയെ പൂർണമായും എതിർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങളും കേരളത്തിന്റെ അവകാശവാദം അംഗീകരിക്കാൻ തുടങ്ങിയതോടെ, വിഷയം നയപരമായ കാര്യമാണെന്നും കോടതിയിൽ പരിഹരിക്കേണ്ട വിഷയമല്ലെന്നുമുള്ള നിലപാടും കേന്ദ്ര സർക്കാരിനായി അറ്റോർണി ജനറൽ കോടതിയെ അറിയിക്കുകയായിരുന്നു.

Eng­lish Summary:Borrowing lim­it of Ker­ala; The cen­tral gov­ern­ment agreed to the discussion
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.