26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 21, 2024
July 21, 2024
July 18, 2024
July 17, 2024
July 17, 2024
July 17, 2024

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനാകാത്തതിനാല്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിച്ച് ശ്വാസംമുട്ടിക്കുന്നു: കോടിയേരി ബാലകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
August 18, 2022 10:43 am

സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ഭരണഘടനയുടെ 356-ാം വകുപ്പ് പരീക്ഷിക്കാന്‍ ഇന്ന് പരിമിതികളുള്ളതിനാലാണ് ഗവര്‍ണറെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഉപയോഗിച്ച് അസഹിഷ്ണുതയോടെ എല്‍ഡിഎഫ് ഭരണത്തെ അട്ടിമറിക്കാനാണ് കേന്ദ്രഭരണകക്ഷിയും മോദി ഭരണവും പരിശ്രമിക്കുന്നത്. അതിന് ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ തുറന്നുവിട്ടിരിക്കുകയാണ്.

സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ നോക്കുന്നതിന്റെ ഭാഗമാണ് ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ല എന്ന ഗവര്‍ണറുടെ ശാഠ്യം. ഇതിലൂടെ ഗവര്‍ണര്‍ മോദി ഭരണത്തിന്റെയും ബിജെപിയുടെയും ചട്ടുകമായി മാറിയിരിക്കുകയാണ്. രാഷ്ട്രപതി കേന്ദ്രമന്ത്രിസഭയുടെയും ഗവര്‍ണര്‍മാര്‍ സംസ്ഥാന മന്ത്രിസഭകളുടെയും ഉപദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിഷ്‌കര്‍ഷിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഫെഡറലിസത്തിനും ഭരണഘടനയ്ക്കും എതിരായ നീചമായ കടന്നാക്രമണമാണ്.

മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും ഈ കിരാത നീക്കത്തിന് ഒത്താശക്കാരായി കോണ്‍ഗ്രസിന്റെ കേരള നേതാക്കള്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രഭരണത്തിന്റെയും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെയും ഗൂഢനീക്കത്തിനെതിരെ ശക്തവും വിപുലവുമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരും. ഈ ജനകീയ കൂട്ടായ്മയില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ക്കോ അവയിലെ അണികള്‍ക്കോ പങ്കെടുക്കാം,’ അവരുമായി ഈ വിഷയത്തില്‍ കൈകോര്‍ക്കാന്‍ സിപിഐഎം തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി.

Eng­lish sum­ma­ry; Can’t dis­solve state govt, cen­ter chokes with gov­er­nor: Kodiy­eri Balakrishnan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.