6 May 2024, Monday

കൂട്ട് കെട്ടില്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കണം: ഇ പി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

Janayugom Webdesk
കണ്ണൂർ
April 26, 2024 10:21 am

കൂട്ടുകെട്ടില്‍ പെടുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇത്തരം കാര്യങ്ങളില്‍ ഇ പി ജയരാജൻ വേണ്ട ജാഗ്രത കാണിക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദല്ലാൾ നന്ദകുമാറുമായുള്ള വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്നും ഇ പി ജയരാജനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണെന്നും പിണറായി വിജയൻ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. 

മുഖ്യമന്ത്രിയുടെ പ്രതികരണം

തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. സഖാവ് ഇപി ജയരാജൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും. ഇവിടെ എൽഡിഎഫ് കൺവീനറുമാണ്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അത് ഏത് കമ്യൂണിസ്റ്റുകാരനും ആവേശമുണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുണ്ടായിട്ടുള്ളത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും.

കെ സുരേന്ദ്രൻ ഇതിന്റെ വക്താവായി മാറുന്നതിൽ അത്ഭുതമില്ല. എല്ലാ കാലത്തും ഈ രീതിയിലുള്ള തെറ്റായ പ്രചാരണങ്ങൾക്ക് ബിജെപിയുടെയും, യുഡിഎഫിന്റെയും, പ്രധാനമായും കോൺഗ്രസ് നേതാക്കൾ മുന്നിൽ നിൽക്കുന്നതാണ് കാണാറുള്ളത്. ഇപിയുടെ പ്രകൃതം നമുക്ക് അറിയാമല്ലോ. എല്ലാവരോടും സൗഹൃദം വെക്കുന്ന ആളാണ് ജയരാജൻ. പക്ഷെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പായായിടും” എന്ന്. ഈ കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണം. ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ട്.
അത്തരക്കാരുമായുള്ള അതിര് കവിഞ്ഞ സ്നേഹബന്ധവും ലോഹ്യവും ഒഴിവാക്കാണ്ടേതാണ്. സഖാവ് ജയരാജൻ ഇത്തരം കാര്യങ്ങൾ വേണ്ട ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തെ തന്നെയുള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തിൽ ഏറ്റവും കൂടുതൽ സംശയകരമായ സാഹചര്യത്തിൽ ഒരു വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാൻ കഴിഞ്ഞു എന്നത് കാണേണ്ടതാണ്. ഈ കക്ഷിയാണെങ്കിൽ പണത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ആളാണ്. കൂടുതൽ പണം കിട്ടുന്നവര്‍ക്ക് വേണ്ടി അയാൾ വാദമുഖങ്ങൾ ഉയര്‍ത്തും.
അത്തരമൊരു ആളുകളുമായി പരിചയത്തിനപ്പുറമുള്ള നില സ്വീകരിച്ച് പോകരുത്. ജാവദേക്കറെ കാണുന്നതിൽ എന്താണ് തെറ്റ്? ഞാൻ പല തവണ അദ്ദേഹത്തെ കണ്ടിരുന്നു. അടുത്തിടെ കണ്ടപ്പോൾ, നിങ്ങൾ പരമാവധി ശ്രമിക്കുകയാണല്ലേ, നമുക്ക് കാണാം എന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് ഒന്നും കിട്ടില്ല എന്ന് തന്നെയായിരുന്നു എന്റെ മനസിൽ. ആ നിലയ്ക്ക് കാര്യങ്ങൾ പറയുമല്ലോ. അത്തരത്തിൽ ആളുകളെ കാണുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കെതിരെ ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തം ചുറ്റുമുണ്ട്. അവര്‍ക്ക് ഫണ്ടിങ്ങുണ്ട്. ഒരു കൂട്ടം മാധ്യമ പിന്തുണയുണ്ട്. അവരൊക്കെ ശ്രമിച്ചിട്ട് എന്ത് സംഭവിച്ചു. ഞാൻ ഇല്ലാതായിപ്പോയോ? അവര്‍ ഉദ്ദേശിച്ചതുപോലെ ഞാൻ ആത്യന്തികമായി തകര്‍ന്നുപോയോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ബിജെപി പ്രവേശന ആരോപണം: കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കും: ഇ പി ജയരാജന്‍

കണ്ണൂര്‍: ബിജെപിയിലേക്ക് പോകുമെന്ന് തന്നെക്കുറിച്ച് കെ സുധാകരന്‍ നടത്തിയ ആരോപണം പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കെ സുധാകരൻ ബിജെപിയിലേക്ക്‌ പോകുന്നതിന്‌ തയ്യാറെടുത്ത്‌ കഴിഞ്ഞിരിക്കുകയാണെന്ന്‌ അണ്ടതിനുള്ള സൂചന അദ്ദേഹം തന്നെ നേരത്തെ നല്‍കിയതാണ്‌. ആർഎസ്‌എസ്‌ ശാഖയ്ക്ക് കാവൽ നിന്ന, ആർഎസ്‌എസിന്റെ സംരക്ഷകനാണ്‌ കെ സുധാകരൻ. താൻ ബിജെപിയിലേക്ക്‌ പോകും, ആരാണ്‌ ചോദിക്കുക എന്നും അദ്ദേഹം അത്‌ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
കെ സുധാകരൻ ബിജെപിയിലേക്ക്‌ പോകാൻ എത്ര തവണ ചർച്ച നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കണം. ഹിമന്ദ ബിശ്വശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. കോൺഗ്രസിനകത്ത്‌ പ്രത്യേകവിഭാഗം രൂപീകരിച്ച്‌ ബിജെപിയുമായി സഹകരിച്ച്‌ പ്രവർത്തിക്കാനാണ്‌ നീക്കം. 2026ലെ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിലെ ഈ വിഭാഗം അത്തരത്തിലാകും പ്രവർത്തിക്കുക. അതിനെ നിഷേധിക്കാൻ കോൺഗ്രസിന്‌ സാധിക്കുകയില്ല. അമിത്‌ ഷായുമായി ബന്ധപ്പെടാൻ ബിജെപി നേതാക്കൾ വഴി ശ്രമിച്ചിരുന്നുവെന്ന്‌ സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.
ഗുണ്ടായിസവും തെരഞ്ഞെടുപ്പ്‌ അലങ്കോലപ്പെടുത്തലും അവരുടെ സ്ഥിരം പരിപാടിയാണ്‌. ആ ശീലങ്ങൾ പഴയതുപോലെ ക്ലച്ച്‌ പിടിക്കുന്നില്ല. അതുകൊണ്ടുള്ള ചില നിലപാടുകളാണ്‌ ഇപ്പോൾ സ്വീകരിക്കുന്നത്‌.
അദ്ദേഹം സാധാരണ കഴിക്കുന്ന മരുന്ന്‌ കഴിച്ചിട്ടില്ലെന്നാണ്‌ തോന്നുന്നത്‌. അതുകൊണ്ടാണ് ഇന്നലെ‌ രാവിലെ അതിന്റെ ഒരു തകരാർ പ്രകടിപ്പിച്ചുകൊണ്ട്‌ തന്നെക്കുറിച്ച്‌ പച്ചക്കള്ളം പറയുന്നത്‌.
പലതവണ ആർഎസ്‌എസ്‌ ആക്രമണത്തിന്‌ ഇരയായ തന്നെക്കുറിച്ചാണ്‌ ഇത്‌ പറയുന്നത്‌. കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മാനനഷ്‌ടത്തിന് കേസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Care should be tak­en when col­lud­ing: CM blames EP Jayarajan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.