നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് നേതാവിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്സ്. ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെയാണ് ഒരു വർഷത്തേയ്‌ക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. അമ്പലപ്പുഴയില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന കുഞ്ഞുമോന്‍ രഹസ്യമായി വര്‍ഗീയപ്രചരണം നടത്തുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഡിസിസി പ്രസിഡന്റ് എം ലിജുവിനെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ കൂടിയായ ഇല്ലിക്കൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കിയത്.
മതന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിൽ വിശ്വാസം നഷ്‌ടപ്പെട്ടതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടതെന്ന് കുഞ്ഞുമോൻ നൽകിയ വിശദീകരണത്തിൽ പറയുന്നു. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണമാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഗുണമായത്. ന്യൂനപക്ഷങ്ങൾക്ക് വിശ്വാസമുള്ള ഒരു നേതാവ് പോലും ഇന്ന് കോൺഗ്രസിലില്ല. കേരളം മുഴുവൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന് എതിരായിരുന്നു. അതിന്റെ ഭാഗമായാണ് അമ്പലപ്പുഴ മണ്ഡലത്തിലെ പരാജയവും. അമ്പലപ്പുഴയിൽ ലിജു മത്സരിച്ചത് ഒരു മുന്നൊരുക്കവും ഇല്ലാതെയാണ്. ജി സുധാകരൻ മത്സരിക്കുന്നില്ലെന്ന് കേട്ടതോടെ ലിജു ചാടിപ്പുറപ്പെടുകയായിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പിൽ നഗരസഭയിലും അഞ്ചു പഞ്ചായത്തിലും കോൺഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചില വാർഡുകളിൽ യുഡിഎഫിന് കെട്ടിവച്ച കാശുപോലും കിട്ടിയിരുന്നില്ലെന്ന് കുഞ്ഞുമോൻ നൽകിയ വിശദീകരണ കത്തിൽ പറയുന്നു. നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന ഇല്ലിക്കലിനെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അമ്പലപ്പുഴയിൽ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാർത്ഥി എച്ച് സലാമിനോട് ലിജു തോൽവി സമ്മതിച്ചത്. ഇതേ തുടർന്നുണ്ടായ ഉൾപ്പാർട്ടി കലാപത്തിൽ ആലപ്പുഴ ഡിസിസി അധ്യക്ഷസ്ഥാനം എം ലിജു രാജി വച്ചിരുന്നു.
english summary;congress suspended illikkal kunjumon from party
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.