26 July 2024, Friday
KSFE Galaxy Chits Banner 2

ജോഷിമഠില്‍ വിള്ളല്‍ വീണ കെട്ടിടങ്ങള്‍ പൊളിക്കും; 4,000 പേരെ മാറ്റി പാര്‍പ്പിച്ചു

Janayugom Webdesk
ഡെറാഡൂണ്‍
January 10, 2023 12:34 pm

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ നിന്ന് പലായനം തുടരുന്നു. അറുനൂറോളം വീടുകള്‍ ഒഴിപ്പിച്ചു. ഉപഗ്രഹ സര്‍വേക്ക് ശേഷമാണ് നടപടികള്‍ തുടങ്ങിയത്. ഏകദേശം 4,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കരസേന, ഐടിബിപി വിഭാഗങ്ങളുടേതായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലും വിള്ളലുകൾ കണ്ടെത്തി. അതിനിടെ, ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറി ഡോ.ധര്‍മേന്ദ്ര സിങ് ഗാങ്‌വാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കേന്ദ്രസംഘം ഡെറാഡൂണിലെത്തി മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയെ കണ്ടു. കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ എന്‍ഡിആര്‍എഫും പ്രാദേശിക ഭരണകൂടവും സര്‍വേകള്‍ നടത്തിവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പ്രദേശത്ത് താമസിക്കാന്‍ സുരക്ഷിതമല്ലാത്ത ഇരുന്നൂറിലധികം വീടുകളില്‍ ജില്ലാ ഭരണകൂടം നേരത്തെ റെഡ് ക്രോസ് അടയാളങ്ങള്‍ പതിച്ചിരുന്നു. താമസക്കാരോട് താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കോ വാടക വീടുകളിലേക്കോ മാറാന്‍ ആവശ്യപ്പെട്ടു, ഓരോ കുടുംബത്തിനും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അടുത്ത ആറ് മാസത്തേക്ക് പ്രതിമാസം 4,000 രൂപ സഹായം ലഭിക്കും.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ഉദ്യോഗസ്ഥരെ നഗരത്തിലെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

മേഖല ദുരന്ത സാധ്യതയുള്ള പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ അവസ്ഥയില്‍ വീടുകളിലും റോഡുകളിലും വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണ് ദുരന്ത സാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് അപകടസാധ്യത നേരിടുന്ന കെട്ടിടങ്ങളിൽ ജില്ലാ ഭരണകൂടം റെഡ് ക്രോസ് അടയാളപ്പെടുത്താൻ തുടങ്ങി. ജോഷിമഠിലും സമീപപ്രദേശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു.

ജോഷിമഠ്: ഓരോവര്‍ഷവും 2.5 ഇഞ്ച് താഴുന്നു

ഡെറാഡൂണ്‍: ജോഷിമഠും സമീപ പ്രദേശങ്ങളും ഓരോ വര്‍ഷവും 6.5 സെന്റീമീറ്റര്‍ (2.5 ഇഞ്ച്) താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് പഠനം. ഡെറാഡൂണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് നടത്തിയ രണ്ട് വര്‍ഷത്തെ പഠനത്തിന്റേതാണ് കണ്ടെത്തല്‍. പ്രദേശത്തെ സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.
2020 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ ശേഖരിച്ച സാറ്റലൈറ്റ് ചിത്രങ്ങൾ മുഴുവൻ പ്രദേശവും സാവധാനം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണെന്ന് പഠനം പറയുന്നു.

Eng­lish Sum­ma­ry; Cracked build­ings will be demol­ished in Joshi­math; 4,000 peo­ple were relocated
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.