26 July 2024, Friday
KSFE Galaxy Chits Banner 2

വികേന്ദ്രീകൃത ജനാധിപത്യവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും

എ ഷാജഹാന്‍
December 2, 2021 6:30 am

ജനഹിതമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ഹിതപരിശോധന വഴി ഇന്ത്യന്‍ ജനാധികാരശക്തി തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കുന്ന സംവിധാനക്രമമാണ് തെരഞ്ഞെടുപ്പുകള്‍. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിന് തുല്യപ്രാധാന്യമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയ്ക്കുമുള്ളത്. താഴെത്തട്ടിലേക്ക് അധികാരമെത്തുകയും പ്രാദേശികതല ആവശ്യങ്ങളും പരിഗണനകളും ചര്‍ച്ച ചെയ്ത് പദ്ധതികളും ക്ഷേമപരിപാടികളും രൂപം നല്‍കി നടപ്പാക്കുകയും ചെയ്യുന്നതിന് ജനങ്ങളെ പ്രാപ്തരാക്കി ശക്തിപ്പെടുത്തി ശ്രേണീബന്ധമായ ഭരണകൂടവ്യവസ്ഥ സൃഷ്ടിക്കാന്‍ നമ്മുടെ ഭരണഘടനാ ശില്പികള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും കഴിഞ്ഞു. വോട്ടുരേഖപ്പെടുത്താന്‍ മാത്രമല്ല മത്സരിച്ച് വിജയിച്ച് ഭരണസംവിധാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഓരോ പൗരനും ഭരണഘടന അവസരം നല്‍കുന്നു. വോട്ട് ചെയ്യുക ഒരേ സമയം നമ്മുടെ അവകാശവും ശക്തിയുമാകുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 73,74 ഭേദഗതികള്‍ വഴിയാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് അധികാരം വികേന്ദ്രീകരിച്ചത്. ഗ്രാമതലത്തില്‍ ത്രിതല സംവിധാനങ്ങളായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും നഗരതലത്തില്‍ മുനിസിപ്പാലിറ്റികളും, കോര്‍പറേഷനുകളും ആസൂത്രണ പ്രക്രിയക്ക് ചുക്കാന്‍ പിടിക്കുന്ന ജില്ലാ ആസൂത്രണ സമിതികളിലേക്കുള്ള അംഗങ്ങളെയും മേധാവികളെയും വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമുള്ള സ്വതന്ത്ര സംവിധാനമായിട്ടാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥാപിതമായത് 1993 ഡിസംബര്‍ 3 നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 243 കെ, 243 ഇസെഡ്. എ എന്നീ അനുഛേദങ്ങള്‍ പ്രകാരം സംസ്ഥാനത്തെ ഗ്രാമ, നഗരതലത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സമ്മതിദായക പട്ടികകള്‍ തയാറാക്കുന്നതിന്റെയും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെയും മേല്‍നോട്ടം, നിര്‍ദ്ദേശം, നിയന്ത്രണം എന്നിവ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനിലാണ് നിക്ഷിപ്തമായിട്ടുള്ളത്. പാര്‍ലമെന്ററ്/അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുള്ള അധികാരവും പദവിയും തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവും സുതാര്യവുമായി തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്തമാണ്. കമ്മിഷന്‍ ഈ ഉത്തരവാദിത്തം കാര്യക്ഷമമായി നിര്‍വഹിച്ചു വരികയാണ്. സംസ്ഥാന സര്‍ക്കാര്‍, കമ്മിഷന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫ്, ഫണ്ട് തുടങ്ങിയവ അനുവദിക്കുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് അര്‍ധ‑ജുഡീഷ്യല്‍, അര്‍ദ്ധ‑നിയമനിര്‍മ്മാണ, ഭരണനിര്‍വഹണ അധികാരങ്ങളുള്ള ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനയിലെ പ്രസക്ത വകുപ്പുകള്‍, 1994‑ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, 1994‑ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, 1999‑ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കല്‍) ആക്ട്, അനുബന്ധചട്ടങ്ങള്‍ എന്നിവയില്‍ വ്യവസ്ഥ ചെയ്യുന്ന അധികാരങ്ങളും ചുമതലകളുമാണ് കമ്മിഷന്‍ നിര്‍വഹിച്ചു വരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ മണ്ഡലങ്ങളും സ്ഥാനങ്ങളും നിശ്ചയിക്കല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍പട്ടിക തയാറാക്കല്‍/പുതുക്കല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍/ഉപാധ്യക്ഷന്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍/ചെയര്‍മാന്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങള്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ നടപടികളുടെ മേല്‍നോട്ടം എന്നിവ കമ്മിഷന്‍ നിര്‍വഹിക്കുന്നു.


ഇതുകൂടി വായിക്കാം; അപകടത്തിലാകുന്ന ജനാധിപത്യം


തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരുടെ രാജി, അംഗങ്ങളുടെ അയോഗ്യത, കൂറുമാറ്റം എന്നിവ സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതും കമ്മിഷന്റെ ചുമതലയാണ്. കൂടാതെ ഗ്രാമസഭ/ വാര്‍ഡുസഭകള്‍ വിളിച്ചുകൂട്ടുന്നതില്‍ വീഴ്ച വരുത്തുക, പഞ്ചായത്ത്/മുനിസിപ്പല്‍ കമ്മിറ്റിയുടെയോ സ്റ്റാന്റിങ് കമ്മിറ്റികളുടേയോ യോഗങ്ങളില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതും കമ്മിഷന്റെ ചുമതലകളില്‍പ്പെടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഡീലിമിറ്റേഷനു വേണ്ടി രൂപീകരിക്കുന്ന ഡീലിമിറ്റേഷന്‍ കമ്മിഷന്റെ ചെയര്‍മാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറാണ്. എംഎസ്‌കെ രാമസ്വാമിയാണ് ആദ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ (08.12.1993 മുതല്‍ 22.09.1996 വരെ). തുടര്‍ന്ന് എം എസ് ജോസഫ് (29.09.1996 മുതല്‍ 17.01.2001 വരെ), എന്‍ മോഹന്‍ദാസ് (05.04.2001 മുതല്‍ 04.04.2006 വരെ), പി. കമാല്‍കുട്ടി (17.04.2006 മുതല്‍ 16.04.2011 വരെ), കെ ശശിധരന്‍ നായര്‍ (18.04.2011 മുതല്‍ 20. 02.2016 വരെ), വി ഭാസ്‌ക്കരന്‍ (31.03.2016 മുതല്‍ 30. 03.2021 വരെ) എന്നിവര്‍ കമ്മിഷണര്‍മാരായി നിയോഗിക്കപ്പെട്ടു. തിരുവനന്തപുരത്ത് വികാസ് ഭവനും നിയമസഭാ മന്ദിരത്തിനും സമീപത്തായി നിര്‍മ്മിച്ച കമ്മിഷന്റെ സ്വന്തം ആസ്ഥാന മന്ദിരം കഴിഞ്ഞ വര്‍ഷം മേയിലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ 1995 ലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തിയത്. രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പ് 2000 ത്തിലും തുടര്‍ന്ന് ഓരോ അഞ്ചുവര്‍ഷം തോറും കൃത്യമായി തെരഞ്ഞെടുപ്പ് നടത്തി. 2020 ഡിസംബറില്‍ കോവിഡ് പഞ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് നടത്തിപ്പ് വെല്ലുവിളികള്‍ക്കിടയിലും സമാധാനപരവും പ്രശ്‌നരഹിതവുമായി നടത്താനായി. പ്രസ്തുത തെരഞ്ഞെടുപ്പില്‍ 1199 തദ്ദേശസ്ഥാപനങ്ങളിലെ (2022 ല്‍ തെരഞ്ഞെടുപ്പ് നടക്കേണ്ട മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ 1200 തദ്ദേശസ്ഥാപനങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്) 21900 വാര്‍ഡുകളിലുമായി 74835 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 21865 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുകയും തുടര്‍ന്ന് ഭരണസമിതികള്‍ നിലവില്‍ വരുകയും ചെയ്തു. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല കമ്മിഷന്റെ ചുമതല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനുശേഷം 47 വാര്‍ഡുകളിലുണ്ടായ ആകസ്മിക ഒഴിവുകള്‍ ഉപതെരഞ്ഞടുപ്പിലൂടെ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വിവിധ കാരണങ്ങളാല്‍ തദ്ദേശസ്ഥാപനങ്ങളിലുണ്ടാകുന്ന ആകസ്മിക ഒഴിവുകള്‍ ആറുമാസത്തിനുള്ളില്‍ നികത്തുന്നതിനുള്ള നടപടിയാണ് കമ്മിഷന്‍ സ്വീകരിക്കുന്നത്.
കൂറുമാറ്റം സംബന്ധിച്ചുള്ള പരാതികളില്‍ യഥാസമയം തീര്‍പ്പുകല്‍പ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കുന്നതിനുള്ള നടപടികളും കമ്മിഷന്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ നിഷ്പക്ഷവും സുതാര്യവും സ്വതന്ത്രവുമാക്കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി കമ്മിഷന്‍ വിവിധ പ്രവത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇലക്ടറല്‍ റോള്‍ മാനേജ്‌മെന്റ് സിസ്റ്റം, പോളിങ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായുള്ള ഇ ഡ്രോപ്പ്, തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ്, തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നതിനുള്ള പോള്‍ മാനേജര്‍, തുടങ്ങിയ സോഫ്റ്റ് വേറുകള്‍ കമ്മിഷന്‍ പ്രാബല്യത്തിലാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളുടെ പ്രസക്തഭാഗങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഡയറക്ടറി തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള ഇലക്ഷന്‍ ഗൈഡും, പരിശീലനത്തിനും യോഗങ്ങള്‍ക്കുമായി വീഡിയോ കോണ്‍ഫറന്‍സ് സൗകര്യവും കമ്മിഷന്റെ പുതിയ സംരംഭങ്ങളാണ്. കമ്മിഷന്റെ വിവിധ വെബ്‌സൈറ്റുകള്‍ ഏകീകരിച്ച് പുതുക്കിയ വെബ്‌സൈറ്റ് ഉടന്‍ നിലവില്‍ വരും. വിവിധ മൊബൈല്‍ ആപ്പുകളും തയാറാക്കുന്നുണ്ട്. ഇതുവഴി തെരഞ്ഞെടുപ്പ് പ്രക്രിയയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ലളിതവും കുറ്റമറ്റതുമാക്കി മാറ്റുന്നതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും മറ്റ് വികസന ആവശ്യങ്ങള്‍ക്കും കൃത്യതയുള്ള ഭൂപടങ്ങള്‍ അനിവാര്യമാണ്.


ഇതുകൂടി വായിക്കാം; തെരഞ്ഞെടുപ്പുകളെ പ്രഹസനമാക്കി മാറ്റുന്ന ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’


സര്‍വേ വകുപ്പ് മുഖാന്തിരം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2010ലെയും 2015ലെയും ഡീലിമിറ്റേഷന്‍ കമ്മിഷനുകള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ക്ക് അനുസൃതമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ഐകെഎമ്മുമായി ചേര്‍ന്ന് കേരള സംസ്ഥാന ഐടി മിഷന്റെ സാങ്കേതിക സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയാറാക്കിയിട്ടുണ്ട്. കൂടാതെ വാര്‍ഡുകളുടെ അതിര്‍ത്തികളും കൃത്യമായി ഈ ഡിജിറ്റല്‍ ഭൂപടങ്ങളിലേക്ക് രേഖപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഗ്രാമസഭ/വാര്‍ഡ്‌സഭ മുതല്‍ തദ്ദേശസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണഘടനാനുസൃതം തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍, വോട്ടവകാശം നേടുകയും വിനിയോഗിക്കുകയും ചെയ്യേണ്ട വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരുടെ അവകാശങ്ങളും കടമകളും നിലവിലള്ള ഭരണഘടനാ നിയമ വ്യവസ്ഥകള്‍ പ്രകാരം കാര്യക്ഷമമായി നടപ്പാക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കും. 18 വയസ് കഴിഞ്ഞ മുഴുവന്‍ യോഗ്യരായ വോട്ടര്‍മാരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പുകളില്‍ പരമാവധി പോളിങ് ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികളുമുണ്ടാകും. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കും. തെരഞ്ഞെടുപ്പു നടപടിക്രമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ പൊതുജനാഭിപ്രായം തേടിയിരുന്നു. കമ്മിഷന് ലഭിച്ച നിരവധി നിര്‍ദ്ദേശങ്ങളില്‍ പ്രായോഗികമായവ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രവൃത്തി പഥത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ കൂടുതല്‍ സുതാര്യവും ലളിതവും കാര്യക്ഷമവുമാക്കുന്നതിനു വേണ്ടി വിവരസാങ്കേതികവിദ്യ കൂടുതല്‍ സഹായിക്കും. പാര്‍ലമെന്റ്/അസംബ്ലി തെരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പിനും ഏക വോട്ടര്‍പട്ടിക, വോട്ടര്‍പട്ടികയിലെ പേര് ഇരട്ടിപ്പ് ഒഴിവാക്കല്‍, പോളിങ് സാമഗ്രികള്‍ സ്വരൂപിക്കല്‍, പോളിങ് ബൂത്തുകളുടെ മാപ്പിങ്, പോളിങ് ഉദ്യോഗസ്ഥരുടെ വിന്യാസം, പോളിങ് സാമഗ്രികളുടെ വിതരണം, സ്റ്റാറ്റിയൂട്ടറി ഫാറങ്ങള്‍ ഡിജിറ്റലൈസ് ചെയ്യല്‍, വോട്ടെണ്ണല്‍ പ്രക്രിയ, തുടങ്ങിയവയും ഗ്രാമ/ വാര്‍ഡ്തലയോഗങ്ങള്‍, ആസ്തിബാധ്യതാ സ്റ്റേറ്റ്‌മെന്റുകള്‍, ആകസ്മിക ഒഴിവുകളുടെ റിപ്പോര്‍ട്ടിങ്, തെരഞ്ഞെടുപ്പ് ചെലവുകണക്കുകള്‍ സമര്‍പ്പിക്കുന്ന പ്രക്രിയ ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് കമ്മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്കും സാമൂഹ്യനീതിക്കും അടിസ്ഥാനം പ്രായപൂര്‍ത്തി വോട്ടവകാശമാണ്. ഇത് നേടുന്നതിനും ആയത് ഫലപ്രദമായി വിനിയോഗിക്കുന്നതിനുമുള്ള വിവേകം വോട്ടര്‍മാര്‍ പ്രകടിപ്പിക്കുന്നതു വഴിയാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. ഇക്കാര്യത്തില്‍ ഭരണഘടനയുടെ അടിത്തറയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ഉറപ്പുവരുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിജ്ഞാബദ്ധമാണ്.

(സംസ്ഥാന തെരഞ്ഞെടുപ്പ്
കമ്മിഷണറാണ് ലേഖകന്‍)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.