28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024
September 21, 2024
September 20, 2024
September 20, 2024
September 19, 2024

ദേവേന്ദ്ര ഫഡ്നാവിസിനെ തഴഞ്ഞു; മഹാരാഷ്ട്ര ബിജെപിയിൽ വിള്ളൽ

Janayugom Webdesk
മുംബെെ
November 26, 2021 8:53 pm

ബിജെപി കേന്ദ്ര നേതൃത്വത്തിലെ പുതിയ രണ്ട് നിയമനങ്ങളെ ചൊല്ലി മഹാരാഷ്ട്ര പാർട്ടിയിൽ ഉലച്ചിൽ. ദേശീയ ജനറൽ സെക്രട്ടറിയായി മുൻ സംസ്ഥാന മന്ത്രിയും മുതിർന്ന നേതാവുമായ വിനോദ് താവ്ഡെയെ നിയമിച്ചതും, നാഗ്പൂർ അസംബ്ലി സീറ്റിലേക്ക് മുൻ ഊർജ മന്ത്രി ചന്ദ്രശേഖർ ബവൻകുലെയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതുമാണ് സംസ്ഥാനഘടകത്തിൽ വിള്ളലുണ്ടാക്കുന്നത്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ പാർട്ടിയിലെ സ്വാധീനം കുറയുന്നു എന്നാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലുകൾ തെളിയിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. 

കുറച്ചുകാലമായി രാഷ്ട്രീയ വനവാസത്തിലായിരുന്നു വിനോദ് താവ്ഡെയും ചന്ദ്രശേഖർ ബവൻകുലെയും. നിലവിൽ നേതൃത്വത്തിലുള്ള ദേവേന്ദ്ര ഫഡ്നാവിസിനെ മറികടന്നാണ് ഇരുവരുടെയും നിയമനം. ഫഡ്നാവിസിന്റെ പ്രതാപകാലത്ത് സജീവമല്ലാതിരുന്ന രണ്ടു നേതാക്കളുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഫഡ്നാവിസിന്റെ സ്വാധീനം കുറയുന്നതിന്റെ ലക്ഷണമായി ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.
ഫഡ്നാവിസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടും വ്യക്തമായ ഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞതായി ‘ദി ക്വിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിക്ക് അധികാരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നത് ദേശീയ നേതൃത്വത്തിന് ഫഡ്നാവിസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നാണ് സംഭവങ്ങൾ നൽകുന്ന സൂചന. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശിവസേനയുമായുള്ള ബന്ധം വഷളാക്കിയത് ഫഡ്നാവിസ് തിരിച്ചടിയായി. എൻസിപി നേതാവ് ശരദ് പവാറിന്റെ അനന്തരവൻ അജിത് പവാറിന്റെ സഹായത്തോടെ അധികാരം നേടാനുള്ള വിഫലശ്രമവും പാർട്ടിയുട പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തി. 

സംസ്ഥാന നേതൃത്വം ഫഡ്നാവിസിന്റെ കൈകളിലെത്തിയതോടെ ശക്തരായ പല നേതാക്കളെയും മാറ്റിനിർത്താനുള്ള നീക്കം തുടങ്ങിയിരുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ വിവേക് ​​ഭാവസർ പറയുന്നു. ഗോപിനാഥ് മുണ്ടെയുടെയും നിതിൻ ഗഡ്കരിയുടെയും രണ്ട് പ്രധാന ഗ്രൂപ്പുകളുണ്ടായിരുന്നു. ഫഡ്നാവിസ് മുഖ്യമന്ത്രിയായതിനെ മുണ്ടെ വിഭാഗത്തിലെ ഏകനാഥ് ഖഡ്സെയും പങ്കജ് മുണ്ടെയും എതിർത്തിരുന്നു. ഗഡ്കരി അനുകൂലികളായ വിനോദ് താവ്ഡെ, ചന്ദ്രശേഖർ ബവൻകുലെ, ആശിഷ് ഷെലർ എന്നിവരെ ഫഡ്നാവിസും അകറ്റിനിർത്തി. ഇതിൽ രണ്ടു പേരെയാണിപ്പോൾ ദേശീയ നേതൃത്വം തലപ്പത്തേക്ക് വീണ്ടും ഉയർത്തിയത്. 

ENGLISH SUMMARY:Devendra Fad­navis dis­missed; Split in Maha­rash­tra BJP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.