26 April 2024, Friday

കുരുമുളക് ​​ചെടികൾക്ക് രോഗം; കർഷകർ ആധിയിൽ

പുൽപ്പള്ളി മേഖലയിൽ കുരുമുളക് പൊള്ളായി കൊഴിഞ്ഞ് വീഴുന്നത് വ്യാപകമാകുന്നു
Janayugom Webdesk
പുൽപ്പള്ളി
November 28, 2022 10:00 pm

കുരുമുളക് വിളവെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ രോഗം പടർന്നുപിടിക്കുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടുന്ന പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രം കഴിഞ്ഞ പത്ത് വർഷത്തിനിടെ നശിച്ചത് നൂറുകണക്കിന് ഹെക്ടർ സ്​ഥലത്തെ കൃഷിയാണ്.
ഇലകൾ പഴുത്തുണങ്ങി തണ്ട് കരിഞ്ഞ് കുരുമുളക് മൂപ്പെത്താതെ പൊള്ളായി കൊഴിഞ്ഞ് വീഴുകയാണ്. ജില്ലയിൽ ഏറ്റവുമധികം കുരുമുളക് കൃഷിയുള്ള മേഖലയാണ് പുൽപള്ളി. രോഗകീടബാധകൾ മൂലം ഉല്പാദനം ഓരോ വർഷവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജില്ലയിലും കുരുമുളക് കൃഷിയുടെ അളവ് കുറഞ്ഞു. 1990ൽ 30, 660 ഹെക്ടർ സ്​ഥലത്ത് ജില്ലയിൽ കൃഷിയുണ്ടായിരുന്നു. 2005ൽ ഇത് 14,000 ടൺ ആയി കുറഞ്ഞു. 2020ൽ ഇത് 1200 ടണ്ണിൽ താഴെയായി മാറി. രോഗബാധ വർധിച്ചതോടെ ഇത്തവണയും ഉല്പാദനം കുത്തനെ ഇടിയും. 

കുറഞ്ഞ ഉല്പാദന ക്ഷമത, നടീൽ വസ്​തുക്കളുടെ ലഭ്യത കുറവ്, സംസ്​കരണ സംവിധാനങ്ങളുടെ പരിമിതി, സാങ്കേതിക ജ്ഞാനക്കുറവ് തുടങ്ങിയവയാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. കാലാവസ്​ഥാ വ്യതിയാനവും കൃഷിയെ ദോഷകരമായി ബാധിച്ചു. മഴ മാറി വെയിൽ തുടങ്ങിയതോടെയാണ് രോഗബാധ കാര്യമായി കണ്ടുതുടങ്ങിയത്. ദ്രുതവാട്ട രോഗം ബാധിച്ച് കൃഷി വ്യാപകമായി നശിച്ചു. ഇതിനുപുറമെ ഇലപുള്ളി രോഗവും കൃഷിയെ ബാധിച്ചു. വിവിധ ഇനങ്ങളിലുള്ള കുരുമുളക് കൃഷികൾ കർഷകർ മാറി മാറി ചെയ്തുനോക്കിയെങ്കിലും രോഗബാധകൾ കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണ്. മിക്ക തോട്ടങ്ങളിലും മഞ്ഞളിപ്പ് രോഗവും പടർന്ന് പിടിച്ചിട്ടുണ്ട്. രോഗം തടയുന്നതിന് ഫലപ്രദമായ മാർഗങ്ങൾ പകർന്നുനൽകാൻ കൃഷി വകുപ്പിനും കഴിയാത്ത അവസ്ഥയാണ്. 

Eng­lish Sum­ma­ry: Dis­eases of pep­per plants; Farm­ers in crisis

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.