3 May 2024, Friday

എന്‍ഡോസള്‍ഫാന്‍: 458 ദുരിത ബാധിതര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കി

Janayugom Webdesk
June 11, 2022 10:08 pm

സുപ്രീം കോടതി ഉത്തരവ് പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ നല്‍കുന്നതിന്റെ ഭാഗമായി 458 ദുരിത ബാധിതര്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കി.

നിലവില്‍ 3718 പേര്‍ക്കാണ് ധനസഹായം നല്‍കാന്‍ അവശേഷിച്ചിരുന്നത്. ഇതില്‍ 3260 ദുരിത ബാധിതര്‍ക്കാണ് ഇനിയും നല്‍കാന്‍ അവശേഷിക്കുന്നത്. നഷ്ടപരിഹാരത്തുക നവംമ്പര്‍ പകുതിയോടുകൂടി പൂര്‍ത്തീകരിക്കും. അഞ്ചു ലക്ഷം രൂപ നല്‍കുന്നതിന് നേരത്തേ വിവിധ വിഭാഗങ്ങളിലായി മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചവരും ഉള്‍പ്പെടുന്നുണ്ട്. ഇവര്‍ക്ക് അഞ്ചു ലക്ഷത്തില്‍ അവശേഷിക്കുന്ന ബാക്കി തുക അനുവദിക്കും.

ദുരിതബാധിതര്‍ക്ക് അസൗകര്യമുണ്ടാകാതെ സുതാര്യമായും ധനസഹായം ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പ് കളക്ടറേറ്റില്‍ നേരിട്ട് നല്‍കിയ 200 പേരുടെ അപേക്ഷകള്‍ കളക്ടറേറ്റില്‍ നിന്ന് തന്നെ ഓണ്‍ലൈനിലേക്ക് മാറ്റുകയാണ്.

നേരിട്ട് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കിയ ദുരിതബാധിതര്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുന്‍പ് നേരിട്ട് അപേക്ഷ നല്‍കിയ നൂറു പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു.

നേരത്തേ അപേക്ഷ നല്‍കിയിട്ടില്ലാത്ത, ധനസഹായം ലഭിക്കാന്‍ അര്‍ഹരായ ദുരിതബാധിതര്‍ മതിയായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ എത്രയും വേഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിശ്ചയിച്ച ധനസഹായം ലഭ്യമാക്കുമെന്ന് കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. അര്‍ഹരായ മുഴുവന്‍ ദുരിതബാധിതര്‍ക്കും സമയബന്ധിതമായി തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

ഇതോടൊപ്പം എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഒന്നാം ഘട്ടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും കളക്ടര്‍ അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ എ ബ്ലോക്കില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, ബി ബ്ലോക്ക് കണ്‍സള്‍ട്ടിങ് ഹൈഡ്രോതെറാപ്പി എന്നിവയാണ് നിര്‍മ്മിക്കുന്നത്. 4,89,52,829 രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചത്. 2023 മേയ് 24 നകം പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Endo­sul­fan: Com­pen­sa­tion paid to 458 victims

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.