30 December 2025, Tuesday

കര്‍ഷകര്‍ വീണ്ടും സമരത്തിലേക്ക്; മഹാപഞ്ചായത്തില്‍ അണിനിരന്ന് ആയിരങ്ങള്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 20, 2023 11:12 pm

വീണ്ടും സമരമുഖത്തേക്കെന്ന സൂചന നല്‍കി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ അണിനിരന്ന മഹാ പഞ്ചായത്ത് രാംലീലാ മൈതാനിയില്‍. നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്‌കെഎം നേതാക്കള്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ക്ക് നിവേദനം നല്‍കി. നേരത്തെ നടന്ന കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നത് സംബന്ധിച്ച വിഷയങ്ങളും തുടര്‍ സമര പരിപാടികളുമാണ് കര്‍ഷക മഹാ പഞ്ചായത്തില്‍ ഉയര്‍ന്നത്. ഉറപ്പുകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ അണുവിട പിന്നോട്ടില്ലെന്നും ശക്തമായ സമരവുമായി രംഗത്ത് എത്തുമെന്നും കര്‍ഷക മഹാ പഞ്ചായത്ത് മുന്നറിയിപ്പ് നല്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകരാണ് മഹാ പഞ്ചായത്തില്‍ പങ്കെടുത്തത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ നടത്തിയ ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസിക പോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കിയ ഉറപ്പുകള്‍ എത്രത്തോളം പാലിച്ചു എന്ന വിലയിരുത്തലും മഹാപഞ്ചായത്തില്‍ ഉണ്ടായി. 

വിവിധ നിറങ്ങളില്‍ തലപ്പാവുകള്‍ അണിഞ്ഞെത്തിയ കര്‍ഷകരുടെ ഒത്തുകൂടല്‍ വര്‍ണവൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. കര്‍ഷകര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക, വിള ഇന്‍ഷുറന്‍സ്, കടങ്ങള്‍ എഴുതി തള്ളല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുക, നഷ്ടമായ വിളകള്‍ക്ക് നഷ്ടപരിഹാരം, സമരത്തിനിടെ മരിച്ച 750 ഓളം കര്‍ഷകരുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്ന എംഎസ്‍പി കമ്മിറ്റി ഇല്ലാതാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനമാണ് കേന്ദ്ര കൃഷിമന്ത്രിക്ക് നല്‍കിയത്.

Eng­lish Sum­ma­ry: Farm­ers strike again; Thou­sands lined up in the Maha Panchayat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.