26 March 2024, Tuesday

ഡൽഹി മോഡല്‍ പ്രതിഷേധം രാജ്യവ്യാപകമാക്കുമെന്ന് കര്‍ഷകര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2022 10:45 pm

പ്രധാനമന്ത്രി വാക്ക് പാലിച്ചില്ലെങ്കില്‍ ഡൽഹി മോഡല്‍ പ്രതിഷേധം രാജ്യവ്യാപകമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മുന്നറിയിപ്പ്. ഭാവി തീരുമാനിക്കാൻ ഡിസംബർ എട്ടിന് ജനറൽ ബോഡി യോഗം വിളിച്ചിട്ടുണ്ടെന്ന്, കർഷക നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ടുനിന്ന സമരത്തിന് നേതൃത്വം നൽകിയ കർഷക സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. “യേ സർക്കാർ അപ്നാ വാദാ ഭി നഹി നിഭാതി ഹൈ. സിർഫ് ഘരീബോന്‍ കോ ജൂഠാ സപ്ന ദിഖാതി ഹൈ (സർക്കാർ അതിന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നില്ല; അത് പാവപ്പെട്ടവരുടെ പ്രതീക്ഷകളാണ് തെറ്റിക്കുന്നത്) എന്ന് ലഖ്നൗവില്‍ നടന്ന മാര്‍ച്ചില്‍ എസ്‍കെഎം നേതാക്കള്‍ പറഞ്ഞു. ബഹ്‌റൈച്ച്, ലഖിംപൂർ ഖേരി, ദിയോറിയ, ബല്ലിയ, അസംഗഡ്, ഹർദോയ്, ഫൈസാബാദ്, ഷാജഹാൻപൂർ, പിലിഭിത്, മീററ്റ്, ബിജ്‌നോർ, മുസാഫർനഗർ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകര്‍ ഇക്കോ ഗാർഡനിൽ നടന്ന ‘മസ്ദൂർ‑കിസാൻ മഹാപഞ്ചായത്തിൽ’ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിക്കൊണ്ട്, താങ്ങുവിലയ്ക്ക് നിയമപരമായ രൂപം നൽകാനും എല്ലാ ക്രിമിനൽ കേസുകളും പിൻവലിക്കാനും തീരുമാനിച്ചതാണ്. കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ പിന്‍വലിക്കുക, പ്രക്ഷോഭകരുടെ പിടിച്ചെടുത്ത ട്രാക്ടറുകളും മറ്റ് വാഹനങ്ങളും വിട്ടുനൽകുക, ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊലയിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക എന്നീ നിബന്ധനകളും പാലിക്കപ്പെട്ടില്ല. സര്‍ക്കാര്‍ കോർപറേറ്റുകളെ സംരക്ഷിക്കുകയും തങ്ങളെ അവഗണിക്കുകയുമാണെന്നും കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷക സംഘടനാ നേതാക്കളായ ഹന്നൻ മൊല്ല, രാകേഷ് ടികായത്, മുക്ത് സിങ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. കൊല്‍ക്കത്തയില്‍ റാലി നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെ കാണുമെന്നറിയിച്ചു. ‘ദേശീയതലത്തില്‍ ഞങ്ങള്‍ക്ക് ഏഴ് ആവശ്യങ്ങളുണ്ട്. അത് ഉന്നയിക്കാന്‍ ഒരു പ്രതിനിധി സംഘത്തെ ഗവര്‍ണറുടെ ഓഫീസിലേക്ക് അയയ്ക്കും’-കിസാന്‍ മോര്‍ച്ച നേതാവ് അവീവ് സാഹ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കര്‍ഷകര്‍ക്കായുള്ള പദ്ധതികള്‍ ‘വെറും വാഗ്ദാനങ്ങള്‍’ മാത്രമാണെന്നും നേതാക്കള്‍ ആരോപിച്ചു.

Eng­lish Sum­ma­ry: Farm­ers will make the protest nationwide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.