27 July 2024, Saturday
KSFE Galaxy Chits Banner 2

ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണല്‍ മെസിക്ക്

Janayugom Webdesk
ലണ്ടന്‍
January 16, 2024 6:22 pm

2023ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിക്ക്. എട്ടാം തവണയാണ് മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസിയെത്തേടിയെത്തുന്നത്. യുവതാരങ്ങളായ കിലിയൻ എംബാപ്പെ, എർലിങ് ഹാലൻഡ് എന്നിവരെ മറികടന്നാണ് മുപ്പത്തിയാറുകാരനായ മെസിയുടെ നേട്ടം. എന്നാല്‍ ലണ്ടനിൽ നടന്ന ചടങ്ങിന് ഹാളണ്ടും മെസിയും എംബപ്പെയും എത്തിയില്ല. സ്പെയിനിന്റെയും ബാഴ്സലോണയുടെയും താരം അയ്റ്റാന ബോൺമറ്റി മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. നാലാം തവണയാണ് മെസി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലൺ ഡി ഓറും മൂന്നുതവണ ഫിഫ ദി ബെസ്റ്റുമായും ഇതിനു മുന്നേ മെസി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പുരുഷ ഫുട്ബോള്‍ പരിശീലകൻ. കഴിഞ്ഞ സീസണിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടത്തിലെത്തിച്ചതാണ് ഗ്വാർഡിയോളയെ പുരസ്കാരത്തിന് അർഹനാക്കിയത്. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലക സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം കോച്ചിനുള്ള പുരസ്കാരം. ഇത് നാലാം തവണയാണ് വീഗ്‌മാൻ ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്നത്. 

ഫിഫ ദ ബെസ്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം 2019ലും 2022ലും മുമ്പ് മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022 ഡിസംബർ 19 മുതൽ ഒരു വർഷക്കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ഗിൽഹെർം മദ്രുഗ സ്വന്തമാക്കി. മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എഡേഴ്സണ്. മേരി ഇയർപ്സാണ് മികച്ച വനിതാ ഗോൾകീപ്പർ. സ്പോർട്സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്കാരം വംശീയതയ്ക്ക് എതിരെയുള്ള പോരാട്ടത്തിന് ബ്രസീൽ പുരുഷ ഫുട്ബോൾ ടീം നേടി.
ആറ് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പുരുഷ ലോക ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. സിറ്റിയെ ട്രെബിള്‍ ചാമ്പ്യന്‍മാരാക്കിയ ജോണ്‍ സ്റ്റോണ്‍സ്, കെയ്‌ല്‍ വാക്കര്‍, റൂബന്‍ ഡിയാസ്, ബെര്‍ണാഡോ സില്‍വ, കെവിന്‍ ഡിബ്രൂയിന്‍, എര്‍ലിംഗ് ഹാലണ്ട് എന്നിവരാണ് ഇലവനിലെ സിറ്റി താരങ്ങള്‍.

Eng­lish Summary;FIFA The Best Award to Lionel Messi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.