ലോകായുക്ത നിയമ ഭേദഗതി നിർദ്ദേശം അടക്കം അഞ്ച് ബില്ലുകള്‍ നിയമസഭ പരിഗണിച്ച് സബ്‌ജക്ട് കമ്മിറ്റിയുടെ പരിശോധനയ്‌ക്കുവിട്ടു. ഒരു ബിൽ പാസാക്കി.
കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ, കേരള ലോകായുക്ത (ഭേദഗതി) ബിൽ, കേരള പബ്ലിക് സർവീസ് കമ്മിഷൻ രണ്ടാം ഭേദഗതി ബിൽ, കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയാണ് സബ്‌ജക്ട് കമ്മിറ്റികൾക്ക് വിട്ടത്. കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ പാസാക്കി.
കേരള പ്രവാസി ക്ഷേമനിധി ബോർഡില്‍ പിഎസ്‌സി നിയമനം ഉറപ്പുവരുത്താനാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ രണ്ടാം ഭേദഗതി ബിൽ അവതരിപ്പിച്ചത്.
ലോകായുക്ത റിപ്പോർട്ടുകൾ നിരാകരിക്കാൻ അധികാരം നൽകുന്ന വ്യവസ്ഥയാണ് ലോകായുക്ത ഭേദഗതി ബില്ലിലെ പ്രധാന നിർദ്ദേശം. ലോകായുക്തയുടെ അഭാവത്തിലും അവധിയിലും ചുമതല മുതിർന്ന ഉപലോകായുക്തക്ക് നിർവഹിക്കാനുമാകും. അംശാദായ വിഹിതം ഇരുപതിൽനിന്ന് അമ്പത് രൂപയാക്കുന്നതാണ് ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. മാരിടൈം ബോർഡ് നിയമ മാറ്റത്തിലൂടെ ബോർഡിന്റെ ആസ്ഥാനം തിരുവനന്തപുരത്തേയ്‌ക്ക് മാറ്റിയതിന് സാധുത നൽകുന്നു. ചെയർമാന്റെയും വൈസ് ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവർഷമാക്കി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന നിയമ നടപടികളിലുണ്ടായ കാലതാമസം പരിഹരിക്കുന്നതിനാണ് സഹകരണ ഭേദഗതി ബിൽ. ഹൈക്കോടതി ഇടപെടൽമൂലം വൈകിയ ലയന നടപടികൾക്കായി ആർബിഐ അനുമതി കാക്കുകയാണ്. പ്രയോഗത്തിലില്ലാത്തതും തുടർന്ന് ആവശ്യമില്ലാത്തതുമായ 105 നിയമങ്ങൾ ഉപേക്ഷിക്കാനാണ് കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ.
English Summary: Five Bills to Subject Committee: Repeal and Exemption Bill passed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.