ഡിജിറ്റൽ പണമിടപാടുകളും ഓൺലൈൻ ബാങ്കിങും പ്രചാരത്തിലായതോടെ സാമ്പത്തിക തട്ടിപ്പ് 42 ശതമാനമായി ഉയർന്നു. തട്ടിപ്പിനിരയായവരിൽ 74 ശതമാനം പേർക്കും പണം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും ഇതുമായി ബന്ധപ്പെട്ട ദേശീയ സർവേ വെളിപ്പെടുത്തുന്നു. തന്ത്രപ്രധാനമായ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ സൂക്ഷിക്കുന്നത് എത്രമാത്രം സുരക്ഷിതമാണെന്നറിയുവാനാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിളിന്റെ നേതൃത്വത്തിൽ സർവേ നടത്തിയത്. പങ്കെടുത്തതിൽ പകുതിയോളം പേരും കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളോ കുടുംബത്തിലെ ആരെങ്കിലുമോ തട്ടിപ്പിന് ഇരയായതായി പറയുന്നു. 29 ശതമാനം പേർ ബാങ്ക് അക്കൗണ്ട് തട്ടിപ്പിനും 24 ശതമാനം ഇ‑കൊമേഴ്സ് സൈറ്റുകൾ വഴിയുള്ള തട്ടിപ്പിനും 21 ശതമാനം മറ്റ് തട്ടിപ്പുകൾക്കും ഇരയായി.
കൂടാതെ, 18 ശതമാനം ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് തട്ടിപ്പിനിരയായപ്പോൾ 12 ശതമാനം മൊബൈൽ ആപ്പുകൾ വഴിയുള്ള തട്ടിപ്പിലും എട്ടു ശതമാനം എടിഎം കാർഡ് തട്ടിപ്പിലും കുടുങ്ങി. ഇൻഷുറൻസ് തട്ടിപ്പിനിരയായത് ആറ് ശതമാനം പേരാണ്. കഴിഞ്ഞ മൂന്ന് വർഷമായി നേരിട്ട സാമ്പത്തിക തട്ടിപ്പുകളിൽ പണം തിരികെ ലഭിച്ചോ? എന്ന ചോദ്യത്തിന് 10,995 പ്രതികരണങ്ങളാണ് ലഭിച്ചത്. 17 ശതമാനം പേർക്കാണ് പണം തിരികെ കിട്ടിയത്. അതേ പ്ലാറ്റ്ഫോമിൽ പരാതി ഫയൽ ചെയ്തപ്പോൾ പണം തിരികെ ലഭിച്ചുവെന്ന് 10 ശതമാനവും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയപ്പോൾ തിരികെ കിട്ടിയെന്ന് ഏഴ് ശതമാനവും പറഞ്ഞു. 36 ശതമാനത്തിന്റെ ഇടപാടുകൾ തീർപ്പുകൽപ്പിക്കപ്പെടാതെ കിടക്കുന്നു. അതേസമയം 19 ശതമാനത്തിന് എവിടെയാണ് പരാതി നല്കേണ്ടതെന്ന് പോലും അറിയില്ല. പരാതി നല്കാതെ ഒഴിവാക്കിയതും 19 ശതമാനം വരും.
രാജ്യത്തെ 301 ജില്ലകളിൽ നിന്നായി 32,000 പ്രതികരണങ്ങളാണ് സർവേയിൽ ലഭിച്ചത്. ഇതിൽ 62 ശതമാനം പുരുഷന്മാരും 38 ശതമാനം സ്ത്രീകളുമാണ്. 43 ശതമാനം നഗരവാസികളും 30 ശതമാനം ചെറുകിട പട്ടണങ്ങളിലുള്ളവരും 27 ശതമാനം ഗ്രാമീണ മേഖലയിൽ നിന്നുള്ളവരുമാണ്. 29 ശതമാനം ആളുകൾ എടിഎം അഥവാ ഡെബിറ്റ് കാർഡ് പിൻ അടുത്ത കുടുംബാംഗങ്ങളുമായും നാല് ശതമാനം പേർ വീട്ടിലെയും ഓഫീസിലെയും ജീവനക്കാരുമായും പങ്കിട്ടതായി സമ്മതിച്ചിരുന്നു. സർവേയിൽ പങ്കെടുത്തതിൽ 33 ശതമാനം പേർ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് പിൻ, എടിഎം പാസ്‍വേഡുകൾ, പാൻ, ആധാർ നമ്പറുകൾ എന്നിവ ഇമെയിലിലോ കമ്പ്യൂട്ടറിലോ സൂക്ഷിക്കുന്നുവെന്നും 11 ശതമാനം മൊബൈൽ ഫോൺ കോൺടാക്റ്റ് ലിസ്റ്റിൽ സൂക്ഷിക്കുന്നുവെന്നും 2021 ഒക്ടോബറിൽ നടന്ന മറ്റൊരു സർവേയിൽ വെളിപ്പെടുത്തിയിരുന്നുവെന്ന് ലോക്കൽ സർക്കിളിന്റെ റിപ്പോർട്ടിലുണ്ട്.
English Summary:Fraud in digital and online payments is 42 percent
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.