30 April 2024, Tuesday

ഗണപതിവട്ടവും വിഭാഗീയ ജല്പനങ്ങളും

ടി കെ മുസ്തഫ
April 13, 2024 4:30 am

യനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ‘ഗണപതിവട്ടം’ എന്ന് ഭേദഗതി ചെയ്യുമെന്ന എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പ്രസ്താവന ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഭരണകൂടം രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രസ്മാരകങ്ങളുടെയും പ്രദേശങ്ങളുടെയും പേര് മാറ്റത്തിന്റെ തുടർച്ചയായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്. സുൽത്താൻ ബത്തേരിയുടെ പൂർവനാമം ‘ഗണപതിവട്ടം’ എന്നായിരുന്നുവെന്നും ടിപ്പു സുൽത്താന്റെ അധിനിവേശത്തിനു ശേഷമാണ് നിലവിലെ പേര് രൂപം കൊണ്ടതെന്നും വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി കടന്നുവന്ന സുൽത്താൻ ബത്തേരിയെന്നത് മാറ്റേണ്ടത് അനിവാര്യമാണെന്നുമാണ് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്.
രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതിഭവനിൽ അഞ്ചേക്കർ വിസ്തൃതിയിൽ മുഗൾ രാജവംശത്തിന്റെ സ്മരണയായി നിലനിന്ന ഉദ്യാനത്തെ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി ‘അമൃത് ഉദ്യാന’മെന്ന പേരിലേക്ക് മാറ്റിയത് മുതൽ തങ്ങൾക്കനഭിമതമായതിനെ വൈദേശികവും രാജ്യത്തിന്റെ ഭാവാത്മകതയ്ക്ക് ഇണങ്ങാത്ത നിഷേധാത്മകതയുമായി വിലയിരുത്തി പുറംതള്ളുകയെന്ന നയം പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്നു കേന്ദ്ര ഭരണകൂടം. 20-ാം നൂറ്റാണ്ടിലെ ഏറ്റവും വിശ്രുതനായ ബ്രിട്ടീഷ് വാസ്തുശില്പി എഡ്‌വിൻ ലൂട്ടെൻസ് രൂപകല്പന ചെയ്തതായിരുന്നു മുഗൾ ഉദ്യാനം. ഡൽഹിയിലെ തന്നെ ഇന്ത്യാ ഗേറ്റ്, ജനപഥ്, രാജ്പഥ് റോഡുകൾ, ഹൈദരാബാദ് ഹൗസ്, ബറോഡ ഹൗസ്, ബിക്കാനീർ ഹൗസ്, പാട്യാല ഹൗസ് എന്നിവയുടെ രൂപകല്പന നിർവഹിച്ചതും ലൂട്ടെൻസ് തന്നെയാണ്. 

ഉത്തർപ്രദേശിൽ മുസ്തഫാബാദിനെ രാംപൂരായും അലഹാബാദിനെ പ്രയാഗ് രാജായും ഫൈസാബാദിനെ അയോധ്യയായും ഫിറോസാബാദിനെ ചന്ദ്രനഗറായും മുഗൾസരായിയെ ദീൻ ദയാൽ ഉപാധ്യായ നഗറായും ഭേദഗതി ചെയ്യുകവഴി ചരിത്രത്തെയും സംസ്കാരത്തെയും അക്ഷരാർത്ഥത്തിൽ ഭരണമേധാവിത്തത്തിന്റെ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്തുകയായിരുന്നു. ഡല്‍ഹിയിലെ ബഹാദൂർഷാ സഫർ മാർഗിലെ ‘ഫിറോസ് ഷാ കോട്ല’ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം’ എന്നാണ് പുനർനാമകരണം ചെയ്തത്. ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ പതിവിൽ നിന്ന് വിഭിന്നമായി ‘ഇന്ത്യയുടെ പ്രസിഡന്റ്’ ‘ഭാരതത്തിന്റെ പ്രസിഡന്റ്’ ആയി രൂപാന്തരപ്പെട്ടു.
ഇന്ത്യ എന്നതിന് പകരം പുരാതനകാലം മുതൽ രാജ്യത്ത് പ്രചാരത്തിലുള്ള ‘ഭാരത’മെന്ന പേര് തുടരണമെന്ന് ഗുവാഹട്ടിയിൽ നടന്ന ‘സകൽ ജൈന സമാജ’ പരിപാടിയിൽ അഭിപ്രായപ്പെട്ട ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ ആഹ്വാനവും, രാജ്യത്തിന് ഒരേ സമയം രണ്ട് പേരുകൾ അനുചിതവും ജി20 ഉച്ചകോടിയിലേക്കായി ലോക രാഷ്ട്രത്തലവന്മാർ ഡൽഹിയിൽ സന്നിഹിതരായിരിക്കുന്ന സമയം പേര് മാറ്റത്തിന് അനുയോജ്യമായ സാഹചര്യമാണെന്നുമുള്ള ബംഗാളിലെ ബിജെപി നേതാവ് രാഹുൽ സിൻഹയുടേതടക്കമുള്ളവരുടെ പ്രസ്താവനകളിലൂടെയും പുറത്തുവന്നത് ഇന്ത്യയുടെ ബഹുസ്വരതയെയും സമന്വയ സംസ്കാരത്തെയും അട്ടിമറിക്കാനുള്ള ആർഎസ്എസിന്റെ കുത്സിത ശ്രമങ്ങൾ തന്നെയായിരുന്നു. ഇന്ത്യയും ഭാരതവും രാജ്യത്തെ പൗരന്മാർക്കിടയിൽ പതിറ്റാണ്ടുകളായി തുല്യനിലയിൽ തന്നെ വൈകാരികത സൃഷ്ടിച്ചിട്ടുണ്ട് എന്നിരിക്കെ, ഭരണഘടനാ നിർമ്മാണ സഭയുടെ കാലയളവിൽ തള്ളപ്പെട്ട വാദഗതിയെ വീണ്ടുമുയർത്തിക്കൊണ്ടുവന്ന് ജനങ്ങളെ ധ്രുവീകരിച്ചുള്ള ഫാസിസ്റ്റ് അജണ്ടയിലൂടെയുള്ള രാഷ്ട്രീയ ലാഭമാണവര്‍ ലക്ഷ്യംവച്ചത്.

പോർച്ചുഗീസ് ഭാഷയിലെ ‘ബത്തേറിയ’­ (Bat­te­ria) എന്ന പദത്തിൽ നിന്നാണ് ബ­ത്തേരിയെ​ന്ന പേര് രൂപപ്പെട്ടത്. മുമ്പ് കന്നഡ ഭാഷയിൽ ‘ഹെന്നരഡ് വീഥി’ എന്നറി​യപ്പെ​ട്ട പ്രദേശത്തെ ടിപ്പു സുൽത്താൻ തന്റെ ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിക്കുകയും സുൽത്താന്റെ ആയുധപ്പുര (സുൽത്താൻസ് ബാറ്ററി) എന്ന അർത്ഥത്തി​ൽ ഉപയോഗിച്ച് തുടങ്ങുകയും കാലക്രമേണ സുൽത്താൻ ബത്തേരി​യായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. ‘ഹെന്നരഡ്’ എന്നാൽ പന്ത്രണ്ട് എന്നും ‘വീഥി’ എന്നാൽ തെരുവുകൾ എന്നുമാണ് അർത്ഥം. അതായത് 12 തെരുവുകൾ. പ്രാചീനമായ ശിലാരേഖകളിൽ പോലും ബത്തേരിയുടെ പഴയ പേര് ഹെന്നരഡ് വീഥി എന്നുതന്നെയാണ്. 12 തെരുവുകളെന്നാൽ പന്ത്രണ്ട് ജൈന തെരുവുകൾ എന്നാണ്. അതിൽ രണ്ടെണ്ണം ഇപ്പോഴും അവശേഷിക്കുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഒരു ജൈനക്ഷേത്രം ഇപ്പോൾ സുൽത്താൻ ബത്തേരിയിലുണ്ട്. ആ ക്ഷേത്രമുൾപ്പെടുന്ന 12 തെരുവുകളുണ്ടെന്നാണ് ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ പേരിനാകട്ടെ ഏകദേശം ആയിരം വർഷങ്ങളുടെ പഴക്കവുമുണ്ട്.

സുൽത്താന്റെ ആയുധപ്പുര എന്ന വിളിപ്പേരിന് മുമ്പ് ഗണപതിവട്ടം എന്ന് ഉപയോഗിച്ചിരുന്നു എന്നതും സത്യം തന്നെ. 600 വർഷങ്ങൾക്ക് മുമ്പ് വയനാട്ടിലേക്ക് കുടിയേറിയ കുറുമ്പ്രനാട് രാജവംശവുമായി ബന്ധപ്പെട്ട രേഖകളില്‍ അവിടെയുണ്ടായിരുന്ന ഗണപതി ക്ഷേത്രത്തിനു ചുറ്റുമുള്ള ചില സ്ഥലങ്ങളെ ചേർത്ത് ഗണപതിവട്ടം എന്ന് പരാമർശിക്കുമായിരുന്നുവെന്ന് വായിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പേര് ‘ഹെന്നരഡ് വീഥി’ എന്നും പ്രസ്തുത പേരിന് ആയിരത്തോളം വർഷത്തെ പഴക്കമുള്ളതായും രേഖകൾ സമർത്ഥിക്കുമ്പോൾ ‘ഗണപതിവട്ട’ത്തിനായുള്ള സുരേന്ദ്രന്റെ വാദം വിഭജനവും വിദ്വേഷവും സൃഷ്ടിച്ച് തങ്ങൾക്ക് അസ്വസ്ഥമായതിനെ അപരവല്‍ക്കരിച്ചുള്ള രാഷ്ട്രീയ നേട്ടമെന്ന അജണ്ടയുടെ ഭാഗം മാത്രമാണ്.
ജനങ്ങള്‍ക്കിടയിൽ വിഭജനം സൃഷ്ടിച്ച് തങ്ങൾക്കനുകൂലമായ ഭൂരിപക്ഷ ഏകീകരണം ഉണ്ടാക്കുകയെന്ന രാഷ്ട്രീയതന്ത്രങ്ങൾക്കെതിരെ തത്വാധിഷ്ഠിതവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകളും അതിന്റെയടിസ്ഥാനത്തിലുള്ള മത നിരപേക്ഷതയിലൂന്നിയ സംവാദങ്ങളും ഉയർന്നു വരേണ്ടതുണ്ട്. ഫാസിസ്റ്റ് നയങ്ങൾക്കെതിരെയുയരുന്ന ജനകീയ സമരങ്ങൾ സൃഷ്ടിക്കുന്ന ജനാധിപത്യ അന്തരീക്ഷത്തിൽ മതവിശ്വാസങ്ങളുടെ പേരിൽ ആളിക്കത്തിക്കുന്ന ക്ഷണിക വികാരങ്ങളെക്കാൾ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരമാണ് പരമ പ്രധാനമെന്ന ബോധ്യം ഉറപ്പുവരുത്തിയേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.